ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയിൽ. കനകമല സ്വദേശിയും മുംബൈയിൽ താമസക്കാരിയുമായ മടത്തിക്കാടൻ വീട്ടിൽ ഷീബ എന്ന ശിൽപയെയാണ് (48) നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 24നാണ് സംഭവം. കണ്ണ് പരിശോധനക്കെത്തിയ മുരിങ്ങൂർ സ്വദേശിയായ വയോധികയിൽനിന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. എക്സ്റേ എടുക്കണമെന്ന് ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് വയോധിക എത്തിയപ്പോൾ ആശുപത്രി ജീവനക്കാരിയെന്ന് പരിചയപ്പെടുത്തി അടുത്തുകൂടിയ സ്ത്രീ എക്സ്റേ എടുക്കുമ്പോൾ ആഭരണങ്ങൾ അണിയരുതെന്ന് പറഞ്ഞ് അഞ്ച് പവനോളം വരുന്ന ആഭരണങ്ങൾ ഊരി വാങ്ങി. വയോധികയോട് കാത്തിരിക്കാൻ പറഞ്ഞ് അവിടെനിന്ന് മാറിയ യുവതി പിന്നീട് സ്ഥലംവിട്ടു. ഏറെസമയം കഴിഞ്ഞും യുവതിയെ കാണാതായതോടെ ആശുപത്രി അധികൃതരോട് വിവരം ആരാഞ്ഞപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്.
ആശുപത്രിയിൽനിന്നു വിവരം ലഭിച്ച പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് യുവതിയെ കണ്ടെത്തിയെങ്കിലും ചിത്രങ്ങൾക്ക് വ്യക്തത കുറവായതിനാൽ തിരിച്ചറിയാനായില്ല. റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.
ഇതിനിടയിലാണ് തിങ്കളാഴ്ച കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ വയോധികയെ കബളിപ്പിച്ച് മോഷണത്തിന് ശ്രമിച്ച ഒരു യുവതിയെ നാട്ടുകാർ തടഞ്ഞുവെച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊടകര പൊലീസും പ്രത്യേകാന്വേഷണ സംഘവും ചാലക്കുടിയിൽ മോഷ്ടിച്ച യുവതിയാണ് അതെന്ന് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.