കൊല്ലപ്പെട്ട പി. ശ്രീനിവാസൻ, അറസ്റ്റിലായ എസ്. അനിൽകുമാർ
കൊല്ലം: സാമ്പത്തിക തർക്കത്തെ തുടർന്ന് കിടപ്പുരോഗിയായ പിതാവിനെ പെട്രോൾ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി. കൊല്ലം പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ ഓട്ടോഡ്രൈവറായ എസ്.അനിൽകുമാറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മാതാവ് വസുമതിയുടെ (72) കൺമുന്നിൽ വച്ചാണ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. അക്രമം നടത്തിയ ശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന അനിൽകുമാറിനെ പരവൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുടുംബ വീട്ടിലെത്തിയ അനിൽകുമാർ വാർധക്യസഹജമായ അസുഖങ്ങളും കിഡ്നി രോഗവും കാരണം വർഷങ്ങളായി കിടപ്പിലായ അച്ഛൻ ശ്രീനിവാസനോട് തെൻറ മകന് വിദേശത്ത് പഠിക്കുവാനുള്ള തുകയും പുതിയതായി വാങ്ങിയ ഓട്ടോക്ക് നൽകാൻ ഒരു ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു. ഇത്, വഴക്കിലേക്ക് വഴിമാറി. ഇതിനിടെ, അനിൽകുമാർ പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ശ്രീനിവാസെൻറ ദേഹത്തേക്ക് ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവ സമയം അനിൽകുമാറിന്റെ മാതാവും ശ്രീനിവാസനെ പരിചരിക്കാനെത്തിയ ഹോം നഴ്സും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കിടപ്പുരോഗിയായതിനാൽ കട്ടിലിൽനിന്ന് നീങ്ങി മാറാൻ പോലും ശ്രീനിവാസന് കഴിയില്ല. മാതാവ് വസുമതിക്ക് ആരോഗ്യ പ്രശ്നങ്ങൾ കാരണം ഭർത്താവിനെ മകൻ തീകൊളുത്തി കൊലപ്പെടുത്തുന്നത് കണ്ട് നിൽക്കാനേ കഴിഞ്ഞുള്ളൂ. അടുക്കളയിലായിരുന്ന ഹോം നഴ്സ് സംഭവം കണ്ടു നിലവിളിച്ചതോടെ അനിൽകുമാർ പുറത്തേക്ക് ഓടുകയായിരുന്നു. സംഭവം അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.