തിരുവനന്തപുരം: ട്രെയിനിൽ യുവതികളെ മയക്കിക്കിടത്തിയശേഷം പതിനാറര പവൻ സ്വർണവും മൂന്ന് മൊബൈൽ ഫോണുകളും മോഷ്ടിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അഗ്സർ ബഗ്ഷക്കായി തിരച്ചിൽ ശക്തം.
മോഷണരീതിയും തങ്ങൾ സഞ്ചരിച്ച കോച്ചിൽ അഗ്സറിനെപ്പോലുള്ള ഒരാളെ കണ്ടിരുന്നെന്നുമുള്ള മോഷണത്തിനിരയായ വിജയലക്ഷ്മിയുടെ മൊഴിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴുള്ള അന്വേഷണം.
എന്നാൽ, ട്രെയിനിലെ റിസർവേഷൻ ചാർട്ടിലോ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള സി.സി.ടി.വി ദൃശ്യങ്ങളിലോ അഗ്സർ ബഗ്ഷയുടെ സാന്നിധ്യം ഉറപ്പിക്കാൻ അന്വേഷണസംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. സംഭവ ദിവസം ഇയാളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുകയാണ്.ഇയാളെ പിടികൂടുന്നതിന് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
കുടിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയുള്ള മോഷണമാണ് ഗുജറാത്ത് സൂറത്ത് സ്വദേശിയായ അഗ്സർ ബഗ്ഷയുടെ രീതി. ഇത്തരത്തിലാണോ കവർച്ച നടത്തിയതെന്ന് അറിയുന്നതിന് മോഷണത്തിനിരയായ ആഗ്ര സ്വദേശികളും മലയാളികളുമായ വിജയലക്ഷ്മി, അഞ്ജലി, കോയമ്പത്തൂർ സ്വദേശി കൗസല്യ എന്നിവരുടെ രക്തസാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.
ചെറുപ്പത്തിൽതന്നെ ട്രെയിൻ കവർച്ചയിൽ പരിശീലനം ലഭിച്ചയാളാണ് 47 വയസ്സുള്ള അഗ്സർ. മുംബൈ മേഖലയിൽ മാത്രം 15 ഒാളം കവർച്ചക്കേസുകൾ. ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കർണാടക പ്രദേശങ്ങളിലുമായി പല കേസുകളിലും ഇയാൾ പ്രതിയാണ്. ജാമ്യത്തിലിറങ്ങുന്ന ഇയാൾ പിന്നീട്, ഹാജരാകാറില്ല. ശരാശരി ആറുമാസം കൂടുമ്പോൾ ട്രെയിനിൽ കവർച്ച നടത്തിയിരിക്കുമെന്നതാണ് സ്ഥിതി. കവർച്ചക്ക് പ്രത്യേക രീതിയുണ്ട്.
കുപ്പിവെള്ളത്തിൽ വിരൽകൊണ്ട് മയക്കുമരുന്നിടും; ഇരകൾ ഉണരാൻ വൈകും
ഉയർന്ന ഡോസിലുളള മയക്കുമരുന്ന് കൈനഖങ്ങൾക്കിടയിൽ സൂക്ഷിച്ചാണ് മോഷണങ്ങൾ. ദീർഘദൂരത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത് യാത്രചെയ്യുന്ന അഗ്സർ കോച്ചിലുള്ളവരുമായി പെട്ടെന്ന് അടുപ്പം കാണിക്കാറില്ല. എന്നാൽ, പതുക്കെയുള്ള അടുപ്പം ഉറ്റചങ്ങാത്തമാക്കുകയും ചെയ്യും. ഉടനെ എന്തെങ്കിലും വസ്തു കൈമാറുന്ന സ്വഭാവവും ഈ കുറ്റവാളിക്കില്ല. സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമ്പോൾ പ്ലാറ്റ്ഫോമിലെ അംഗീകൃത കടകളിൽ നിന്ന് സഹയാത്രക്കാർ കാണുന്ന വിധത്തിൽ കുപ്പിവെള്ളം വാങ്ങുന്നതാണ് ആദ്യപടി. തൊട്ടുമുമ്പ് ശുചിമുറി, ഡോറിനുസമീപം എന്നിവിടങ്ങളിലെത്തി നഖത്തിനിടയിൽ ലഹരിമരുന്നു ഒട്ടിക്കുകയോ, പൊടി സൂക്ഷിക്കുകയോ ചെയ്തിരിക്കും. വാങ്ങിയ കുപ്പിവെള്ളം കോച്ചിലുള്ളവർ കാണുന്ന വിധത്തിൽ കുറച്ചുകുടിക്കുകയും ബാക്കിയിൽ മയക്കുമരുന്നു പുരട്ടിയ വിരൽ മുട്ടിച്ചെടുക്കുകയും ചെയ്തിരിക്കും. ഈ വാട്ടർ ബോട്ടിലും മറ്റുള്ളവരുടെ ബോട്ടിലും പരസ്പരം മാറ്റിയെടുക്കുകയാണ് പ്രധാനമായി ചെയ്യുക. കൊങ്കണിൽമാത്രം ഇത്തരത്തിൽ അഞ്ച് കേസുകളുണ്ട്. ചില കേസുകളിൽ സ്വന്തം ബോട്ടിൽ കുടിക്കാൻ നൽകിയും കവർച്ച ചെയ്തിട്ടുണ്ടെന്ന് ആർ.പി.എഫ് പറയുന്നു. ഭക്ഷണത്തിലുള്ള മയക്കുമരുന്നു പ്രയോഗം ഇയാൾക്ക് കുറവാണ്. 12 മണിക്കൂർവരെ ഉറങ്ങിപ്പോകുന്ന മയക്കുപദാർഥങ്ങൾ ഇയാൾ പ്രയോഗിക്കാറുണ്ട്. കൃത്യം നിർവഹിച്ച് തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങുന്ന അഗ്സർ ബാഗ്ഷ വിമാനത്തിൽ രക്ഷപ്പെട്ട സംഭവവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.