പേരാമ്പ്ര: യുവാവിനെ ആക്രമിച്ച് വാഹനവും പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. തണ്ടോറപ്പാറ പാറാടികുന്നുമ്മല്‍ ആഷിഖാണ് ആക്രമണത്തിന് ഇരയായത്. ഈ മാസം 11ാം തിയതിയാണ് കേസിനാസ്പദമായ സംഭവം. രാത്രി 9.15 ഓടെ പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നും ആഷിഖിനെ ഹൈദരാബാദ് രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ സംഘം പിടിച്ച് പുറത്തിറക്കുകയും ഇയാളുടെ കാറും കൈയിലുണ്ടായിരുന്ന 11,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ആഷിഖ് പേരാമ്പ്ര പൊലീസില്‍ പരാതി നല്കി. പ്രതികള്‍ ആഷിഖിനെ നിരന്തരം വാട്സ്ആപ്പില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.
ചെമ്പ്ര സ്വദേശി എടത്തില്‍ സുഫൈല്‍, മൂരികുത്തി ഷമീര്‍, കോടേരിച്ചാല്‍ ഞാണിയമ്പത്ത് സിറാജ്, പാണ്ടിക്കോട് അജ്നാസ്, ചെമ്പ്ര ഫഹദ് എന്നിവര്‍ക്കെതിരെ പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സുഫൈലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഷിഖിനെ മർദിച്ചതെന്നാണ് പരാതി.
സംഭവത്തിന് ശേഷം ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അഞ്ച് പ്രതികളില്‍ മൂന്നു പേരെയാണ് സബ് ഇന്‍സ്പക്ടര്‍ പി. ഷമീറിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ നിന്ന് പിടികൂടിയത്. സിറാജ്, അജ്നാസ്, ഫഹദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ടു പ്രതികളില്‍ ഷമീര്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് പറഞ്ഞു. സുഫൈലിന് വേണ്ടി അന്വേഷണം ഊർജിതമാക്കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി.എം. സുനില്‍കുമാര്‍, പേരാമ്പ്ര ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒമാരായ ഷാഫി, ജയേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഷിഖിന്റെ മുന്‍ വ്യാപാര പങ്കാളിയാണ് സുഫൈല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.