ഫായിസ് അബ്ദുൽ ഗഫൂർ, നിയാസ്
വാഹന പരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: വാഹനങ്ങളെ അപകടകരമായി മറികടന്നു വന്ന കാര്‍ ഇടിപ്പിച്ച് വളപട്ടണം എസ്.ഐ ടി.എം.വിപിനെ അപായപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മാടായി മഹദാര് മസ്ജിദിന് സമീപം നഫീസ മന്‍സിലില്‍ കെ. ഫായിസ് അബ്ദുള്‍ഗഫൂര്‍ (23), മാട്ടൂല്‍ കാവിലെപ്പറമ്പ് പി.പി.കെ. ഹൗസില്‍ പി.പി. നിയാസ് (22) എന്നിവരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ പാപ്പിനിശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറിന് പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കാര്‍ നിര്‍ത്തിയെങ്കിലും പെട്ടെന്ന് റിവേഴ്സ് എടുത്തതിനുശേഷം മുന്നോട്ട് വെട്ടിച്ചെടുത്ത് എസ്.ഐയുടെ നേരെ ഓടിച്ചുകയറ്റി. വാഹനമിടിച്ച എസ്.ഐ കാറിന്റെ ബോണറ്റിന്റെ മുകളില്‍ വീണു.
ബോണറ്റില്‍ തൂങ്ങിക്കിടന്ന എസ്.ഐയുമായി വേഗതയില്‍ മുന്നോട്ടെടുത്ത കാര്‍ എതിര്‍വശത്തുനിന്നുവന്ന ഓട്ടോയില്‍ തട്ടിയശേഷം മതില്‍ക്കെട്ടിലേക്ക് ഇടിച്ചുനില്‍ക്കുകയും എസ്.ഐ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഇതോടെ ആളുകളും പൊലീസ് സംഘവും ഓടിയെത്തി കാറിലുണ്ടായിരുന്നവരെ തടഞ്ഞുവെക്കുകയായിരുന്നു. ഫായിസ് അബ്ദുൽ ഗഫൂറായിരുന്നു വാഹനം ഓടിച്ചത്. ഇയാള്‍ക്ക് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ എസ്.ഐ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.