പ്രതി വിജയൻ
പത്തനംതിട്ട: 2018ലെ പുതുവത്സര ദിനത്തില്‍ പത്തനംതിട്ട നഗരത്തെ നടുക്കിയ റിപ്പര്‍ മോഡല്‍ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. സമാനരീതിയില്‍ നടത്തിയ കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും. ഒക്ടോബര്‍ ഒന്നിന് കരുനാഗപ്പള്ളിയില്‍ ആക്രി പെറുക്കുകാരനെ തലക്കടിച്ചുകൊന്ന കേസിലെ പ്രതി കുളത്തൂപ്പുഴ കല്ലുവെട്ടാം കോളനിയില്‍ താമസിക്കുന്ന കുന്നിക്കോട്ടുകാരന്‍ തുളസീധരനാണ് (വിജയൻ) പ്രതി.
പത്തനംതിട്ട കൊലക്കേസില്‍ പ്രതിയെ പൊലീസ് അന്നു തന്നെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അലഞ്ഞുനടക്കുന്ന സ്വഭാവക്കാരനായതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല. വിജയന് എന്നുള്ളത് ഇയാളുടെ കള്ളപ്പേരാണെന്നും വ്യക്തമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട സ്ഥിരം സാമൂഹിക വിരുദ്ധരെ ചോദ്യം ചെയ്തിരുന്നു. അതിനിടയില്‍ പരിചിതമില്ലാത്ത ഒരു മുഖം ശ്രദ്ധയില്‍പ്പെട്ടു. കൊല നടക്കുന്നതിന് മുമ്പുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നഗരത്തില്‍ ഇയാളെ പലയിടത്തും കണ്ടു. വലിയൊരു കരിങ്കല്ലും കൈയിലേന്തി നില്ക്കുന്ന ഇയാളുടെ ദൃശ്യം കൊലപാതക സാധ്യതയിലേക്ക് സൂചന നൽകിയിരുന്നു. ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരം കിട്ടിയത്.
സമീപനാളുകളായി ഇവിടെ ചുറ്റിക്കറങ്ങുന്ന ഇയാളുടെ വീട് കുളത്തൂപ്പുഴയാണെന്ന് സെക്യൂരിറ്റി മൊഴി നൽകി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി കോളനി വരെ പൊലീസ് സംഘമെത്തി. പക്ഷേ, പ്രതി വഴുതിപ്പോയി.
പുതുക്കുളം മുക്കുഴി അഞ്ചു സെന്റ് കോളനിയില്‍ ആയിക്കുന്നത്തു വടക്കേതില്‍ പൊടിയനാണ് 2018 ജനുവരി ഒന്നിന് പത്തനംതിട്ട നഗരത്തിൽ കൊല്ലപ്പെട്ടത്. മിനി സിവില്‍ സ്റ്റേഷന് പിന്നില്‍ എ.വി.എസ് എന്റര്‍പ്രൈസസ് സ്ഥാപനത്തിന്റെ വരാന്തയിലാണ് തലക്കടിയേറ്റ നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിനരികില്‍നിന്ന് വലിയ പാറക്കല്ലും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. പുതുവര്‍ഷരാത്രിയില്‍ കടത്തിണ്ണയില്‍ മദ്യപിച്ചശേഷം ഒപ്പമുണ്ടായിരുന്നവരുമായി വാക്കുതര്‍ക്കം നടന്നിരുന്നതായി പറയുന്നു. പൊടിയന് പത്തുവര്‍ഷം മുമ്പ് മകന് ഷാജിയുടെ വിവാഹത്തിനുശേഷം വീട് വിറ്റ് ചെങ്ങന്നൂരില്‍ പോവുകയും പിന്നീട് കോഴഞ്ചേരിയില്‍ വാടകക്ക് താമസിക്കുകയുമായിരുന്നു. പൊടിയന്റെ മൃതദേഹം ഏറ്റുവാങ്ങാനും ആരുമെത്തിയില്ല.
പൊലീസിന് മറ്റൊരു പൊൻതൂവൽ കൂടി
''2022 ഒക്ടോബര്‍ ഒന്നിന് കരുനാഗപ്പള്ളി പുതിയകാവ് ജങ്ഷനിലെ കടത്തിണ്ണയില്‍ ആക്രി പെറുക്കി ജീവിക്കുന്നവര്‍ തമ്മിലുണ്ടായ അടിപിടിയില്‍ പരിക്കേറ്റ അമ്പതിനും അമ്പത്തഞ്ചിനും മധ്യേ പ്രായമുള്ളയാൾക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിക്കുന്നു. കേസില്‍ പ്രതിയായ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി കോളനിയില്‍ താമസിക്കുന്ന വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്നു. വിജയന്റെ സാധനങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അവിടെയും എതിരാളിയുടെ തലക്ക് കല്ല് കൊണ്ട് ഇടിച്ചത്.''
ഈ പത്രവാർത്ത ശ്രദ്ധയിൽപെട്ട നിലവില്‍ പത്തനംതിട്ട നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പിയായ വിദ്യാധരന് കരുനാഗപ്പള്ളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസിന്റെ ചുവട് പിടിച്ച് ചെന്നപ്പോഴാണ് നാലു വര്‍ഷം മുമ്പ് താന്‍ അന്വേഷിച്ച റിപ്പർ കൊലയാളിയെ കണ്ടെത്തുന്നത്. അന്ന് പത്തനംതിട്ട ലോക്കൽ ഡിവൈ.എസ്.പിയായിരുന്നു വിദ്യാധരന്.
സംശയം തോന്നി സി.പി.ഒ സുജിത്തിനെയും കൂട്ടി മുമ്പ് സേവനം അനുഷ്ഠിച്ചിരുന്ന കരുനാഗപ്പള്ളിയിലെത്തി. ഇരു കൊലപാതകങ്ങളുടെയും സമാനത വ്യക്തമായി. പത്തനംതിട്ടയിലെ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിയുടെ നിലവിലെ ചിത്രങ്ങളുമായി ഒത്തുനോക്കി രണ്ടിനും സമാനത. വിവരം ഉറപ്പിച്ചശേഷം വിദ്യാധരന് പത്തനംതിട്ട എസ്.പിക്ക് റിപ്പോര്‍ട്ട് നല്കി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് പത്തനംതിട്ട പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.