മഞ്ചേരി: 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും മാതാവിന്റെ സുഹൃത്തിനെയും മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 180 വര്‍ഷം കഠിനതടവും 11.75 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
പിഴയടച്ചില്ലെങ്കിൽ 20 മാസം അധിക തടവനുഭവിക്കണമെന്നും ജഡ്ജി എ.എം. അഷ്റഫ് വിധിച്ചു. പിഴത്തുക അതിജീവിതക്ക് നല്‍കണം. സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്കി.
ആനമങ്ങാട്ടെയും വള്ളിക്കാപ്പറ്റയിലെയും വാടക വീടുകളിൽ മദ്യം നല്‍കിയും അശ്ലീല വിഡിയോ കാണിച്ചും ദേഹോപദ്രവമേൽപിച്ചുമായിരുന്നു പീഡനം. മലപ്പുറം വനിത പൊലീസ് ഇൻസ്പെക്ടറായിരുന്ന റസിയാ ബംഗാളത്താണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
സബ് ഇന്‍സ്പെക്ടറായിരുന്ന സന്ധ്യാദേവി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ദീപ എന്നിവര്‍ അന്വേഷണത്തില്‍ സഹായിച്ചു. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 26 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എന്‍. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതികളെ തവനൂര്‍ സെൻട്രൽ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.