കടയ്ക്കൽ: നാടിനെ നടുക്കിയ കൊലപാതകത്തിൽ കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കൽ ബാറിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് യുവാവിനെ പിന്തുടർന്ന് നാലഗസംഘം കുത്തി കൊലപ്പെടുത്തിയത്. വയല ശരത് ഭവനിൽ ശരത്ത് (40) ആണ് കൊല്ലപ്പെട്ടത്. കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. കടയ്ക്കൽ ബാറിൽ എത്തിയ ശരത് ബാറിൽ മദ്യപിക്കാൻ എത്തിയ പ്രതികളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ബാർ ജീവനക്കാർ ഇരുകൂട്ടറെയും പിന്തിരിപ്പിച്ചു വിടുകയും ചെയ്തിരുന്നു.
ശരത്തിനെ പിന്തുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ കടയ്ക്കൽ പന്തളം മുക്കിൽ ഓട്ടോറിക്ഷയിൽ കരുതിവെച്ച മാരകായുധങ്ങൾ ഉപയോഗിച്ച് ശരത്തിനെ ക്രൂരമായി കുത്തുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ശരത്ത് പന്തളം മുക്ക് ജങ്ഷനിലെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിന്റെ സിറ്റൗട്ടിൽ വച്ച് ക്രൂരമായി വീണ്ടും ആക്രമിക്കുകയായിരുന്നു. അക്രമത്തെ തുടർന്ന് ചോര വാർന്ന് വീടീന്റെ സിറ്റൗട്ടിൽ അബോധ അവസ്ഥയിൽ കിടന്ന ശരത്തിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വയല സ്വദേശിയായ ശരത്ത് കടയ്ക്കൽ അഞ്ച് മുക്കിൽ വാടകക്ക് താമസിച്ചുവരികയാണ്. വർഷങ്ങൾക്കുമുമ്പ് കടയ്ക്കൽ സർവിസ് നടത്തുന്ന ശിവപ്രിയ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. വർഷങ്ങളായി ഗൾഫിലായിരുന്ന ശരത്ത് കടയ്ക്കൽ തിരുവാതിരയുടെ ഭാഗമായാണ് നാട്ടിലെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് കടയ്ക്കൽ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് പ്രതികളെ ചോദ്യംചെയ്ത് വരികയാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.