കുന്നംകുളം: വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കേച്ചേരി റെനിൽ കോളനി സ്വദേശികളായ പുഴങ്ങരയില്ലത്ത് വീട്ടിൽ റാഷിദ് (26), മുണ്ടുവളപ്പിൽ വീട്ടിൽ അയ്യൂബ് (28) എന്നിവരെയാണ് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമീഷണർ ടി.എസ്. സിനോജ്, സി.ഐ വി.സി. സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി കറുപ്പംവീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ ഫിറോസിനെ (42) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
വെള്ളിയാഴ്ച പുലർച്ച 12.30ഓടെയാണ് കേസിനാസ്പദമായ സംഭവം. വ്യാഴാഴ്ച രാത്രി റെനിൽ റോഡിൽ വെച്ചുണ്ടായ തർക്കത്തിനിടെ പ്രതികളായ ഇരുവരെയും ഫിറോസ് മർദിച്ചിരുന്നു. വർഷങ്ങളായി പിന്തുടർന്ന് ദേഹോപദ്രവം ഏൽപിച്ചിരുന്നത് ചോദ്യംചെയ്യാൻ എത്തിയതായിരുന്നു ഇരുവരും. തുടർന്നുണ്ടായ തർക്കത്തിനിടയിൽ ഫിറോസിനെ അയ്യൂബ് കുത്തി വീഴ്ത്തുകയായിരുന്നു. മദ്യലഹരിയിലാണ് ഇവർ തമ്മിൽ അടിപിടിയുണ്ടായത്. പ്രതികൾ ബൈക്കിലാണ് ഫിറോസിന്റെ വീട്ടിൽ എത്തിയത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട റാഷിദിനെ മാഹിയിൽനിന്നാണ് പിടികൂടിയത്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കുന്നംകുളം പൊലീസിനായി.അറസ്റ്റിലായ അയ്യൂബ് കേച്ചേരി മാർക്കറ്റ് തൊഴിലാളിയാണ്. ഇരുവരും ഫിറോസിന്റെ സുഹൃത്തുക്കളാണ്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.