ഈരാറ്റുപേട്ട: ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം ഈരാറ്റുപേട്ട മേലമ്പാറയിൽനിന്ന് ഒളിച്ചോടിയ വിദ്യാർഥിനിയെ പൊലീസ് തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. വിദ്യാർഥിനിയെയും വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയ കാട്ടാക്കട പൂവച്ചൽ ജെഫിൻ നിവാസിൽ ജെഫിനെയും (19) പൊലീസ് ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. വിദ്യാർഥിനിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.
ബുധനാഴ്ച രാവിലെയാണ് ജെഫിനൊപ്പം വിദ്യാർഥിനി വീടുവിട്ടിറങ്ങിയത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഈരാറ്റുപേട്ട പൊലീസിൽ പരാതിപ്പെട്ടു. മൊബൈൽ ഫോൺ എടുക്കാതെയാണ് വിദ്യാർഥിനി വീടുവിട്ടത് എന്നതിനാൽ അന്വേഷണം തുടക്കത്തിൽ പ്രതിസന്ധിയിലായിരുന്നു. എന്നാൽ, ജെഫിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇരുവരും കാട്ടാക്കടയിൽ ഉണ്ടെന്ന് കണ്ടെത്താനായി. തുടർന്ന് കാട്ടാക്കട പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയിലെത്തിയ ജെഫിൻ രാവിലെ വിദ്യാർഥിനിയുമായി കെ.എസ്.ആർ.ടി.സി ബസിലാണ് തിരുവനന്തപുരത്തേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവർ അവിടെ നിന്ന് ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പിടിയിലായത്. പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട എസ്.ഐ തോമസ് സേവ്യർ, അനിൽ കുമാർ, എലിയമ്മ ആന്റണി, നിത്യ മോഹൻ, ശരത് കൃഷ്ണദേവ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.