പനാജി: ഗോവയിൽ മലയാളിയായ ഗവേഷക വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വാസ്കോയിലെ ബിറ്റ്‌സ് പിലാനി കെ.കെ. ബിർള ക്യാമ്പസിലെ രണ്ടാം വർഷ വിദ്യാർഥിയായ അർജുന്‍ സാബുവിനെയാണ്(26) ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ക്യാമ്പസിൽ നടക്കുന്ന ഏഴാമത്തെ സംഭവമാണിത്. ഇതിനുമുമ്പ് നടന്ന ആറ് മരണങ്ങളും ക്യാമ്പസിനുള്ളിൽ തന്നെയാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും എന്നാൽ ഇതിലെ വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പ്രാഥമികനടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വിട്ടു നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ക്യാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന ആത്മഹത്യകളിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. 2024 ഡിസംബർ മുതൽ ക്യാമ്പസിൽ ആറ് വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി മാർച്ചിൽ ഗോവ നിയമസഭയിൽ അറിയിച്ചിരുന്നു. ഇത് വിദ്യാർഥികൾക്കിടയിലെ അമിതമായ പഠന സമ്മർദ്ദത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.