മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ സഹപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും മുന്നിൽ വെച്ച് യുവതിയെ മുൻ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. മൊഹാലിയിലെ ഒരു സ്വകാര്യ കൊറിയർ കമ്പനിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രതിയായ ഹർജീന്ദർ സിങ് മൻ യുവതിയെ ക്രൂരമായി കുത്തിയ ശേഷം സ്വയം കുത്തി ജീവനൊടുക്കാനും ശ്രമിച്ചു.
പൊലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ പ്രകാരം ഹർജീന്ദറും ഡിംപിളും ഒരേ ഓഫിസിലെ ജീവനക്കാരായിരുന്നു. ഇവിടെ വെച്ചുള്ള പരിചയം പിന്നീട് പ്രണയമായി മാറിയെങ്കിലും കുറച്ചുകാലം മുമ്പ് ഇവർ വേർപിരിഞ്ഞിരുന്നു. എന്നാൽ, പിരിയലിന് ശേഷം ഹർജീന്ദർ ഡിംപിളുമായി വീണ്ടും അടുക്കാൻ നിരന്തരം ശ്രമിച്ചിരുന്നതായും, ഇതിൽ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക അസ്വസ്ഥതകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.
വ്യാഴാഴ്ച വൈകുന്നേരം ഓഫിസിൽ വെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാകുകയും, തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഹർജീന്ദർ ഡിംപിളിനെ മാരകമായി കുത്തുകയുമായിരുന്നു. ഓഫിസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും പ്രതി അക്രമം തുടർന്നു. അതിനുശേഷം ഹർജീന്ദർ സ്വയം കുത്തി മാരകമായി പരിക്കേൽപ്പിച്ചു.
വൈകുന്നേരം 7:40 ഓടെ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഫേസ്-11 പൊലീസ് സ്റ്റേഷൻ സംഘം രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരേയും ഉടൻ തന്നെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡിംപിളിന്റെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ഹർജീന്ദർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിംപിളിന്റെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും മാതാപിതാക്കൾ എത്തിയ ശേഷം അവരുടെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും ഫേസ്-11 എസ്.എച്ച്.ഒ അമൻ ബൈദ്വാൻ അറിയിച്ചു. ക്രൈം സീൻ സീൽ ചെയ്ത പൊലീസ്, ഫോറൻസിക് തെളിവുകളും ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങളും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.