മഞ്ചേരി: വായ്പ നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നും പണം സ്വീകരിച്ച് തുക നൽകാതെ വഞ്ചിച്ച സ്ഥാപനത്തിന്‍റെ ഉടമകൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. തമിഴ്നാട് സ്വദേശികളായ രണ്ടുപേരെയാണ് പിടികൂടാനുള്ളത്. ഇടിമുഴിക്കലിൽ വാടകക്ക് താമസിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ മുഹമ്മദ് റാഫിയെ (40) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യംചെയ്തുവരുകയാണ്. അഞ്ചു ദിവസമാണ് കസ്റ്റഡി കാലാവധി.
മഞ്ചേരി രാജീവ് ഗാന്ധി ബൈപാസിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം അഞ്ചുലക്ഷം രൂപ നൽകിയാൽ 50 ലക്ഷം രൂപ വായ്പ നൽകുമെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. ഒരുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം വരെയുള്ള സ്കീമുകളായിരുന്നു സ്ഥാപനം അവതരിപ്പിച്ചിരുന്നത്.
സ്ഥാപനം ഒരുകോടിയോളം രൂപ ഇടപാടുകാരിൽനിന്ന് വാങ്ങിയെന്നാണ് പൊലീസ് കരുതുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ടിലൂടെയാണ് പണം സ്വീകരിച്ചിരുന്നത്. ഇത് പിന്നീട് റാഫി കൈപ്പറ്റി തമിഴ്നാട് സ്വദേശികളായ രണ്ടുപേർക്ക് കൈമാറിയെന്നാണ് പൊലീസ് കരുതുന്നത്. കോയമ്പത്തൂരിലും ഇവരുടെ ഓഫിസ് പ്രവർത്തിച്ചിരുന്നു. ഇത് പൂട്ടിയതോടെയാണ് മഞ്ചേരിയിൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.