മട്ടാഞ്ചേരി: വയോധിക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊച്ചുമകളുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി രാമേശ്വരം കോളനിയിൽ പുളിക്കൽ വീട്ടിൽ പരേതനായ റോക്കിയുടെ ഭാര്യ കർമിലിയെയാണ് (76) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കർമിലിയുടെ കൊച്ചുമകളുടെ ഭർത്താവ് ബിജു എന്ന ആന്റണിയെയാണ് (39) തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
കർമിലിയും കൊച്ചുമകൾ ഗ്രീഷ്മയും ആന്റണിയുമാണ് വീട്ടിൽ താമസിക്കുന്നത്. രാവിലെ കർമിലിയും ആന്റണിയും സാമ്പത്തികവും കുടുംബപരവുമായ കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടായിരുന്നു.തുടർന്ന് കർമിലിയെ ആന്‍റണി തള്ളിയിടുകയും തലയടിച്ചുവീണ് പരിക്കേൽക്കുകയും ചെയ്തു. തന്നെ മർദിച്ച കാര്യം പുറത്ത് പറയുമെന്ന് കർമിലി ആന്‍റണിയോട് പറഞ്ഞു.
ഇതേതുടർന്ന് സംഭവം പുറംലോകം അറിയാതിരിക്കാൻ കർമിലിയെ ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആന്‍റണി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മരണം സ്ഥിരീകരിച്ചശേഷം കർമിലിയെ കുളിപ്പിച്ച് കിടത്തുകയും ചെയ്തു. സംഭവത്തിൽ കൊച്ചുമകൾ ഗ്രീഷ്മയും കൂട്ടുപ്രതിയാണ്.
എന്നാൽ, ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. രാവിലെ ഇവർ തമ്മിലുള്ള വഴക്കുകേട്ട അയൽവാസികൾ സന്ധ്യയായിട്ടും കർമിലിയെ പുറത്ത് കാണാതായതിനെ തുടർന്ന് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കർമിലി കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ എ. ഫിറോസിന്‍റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.