മാല പൊട്ടിക്കുന്ന സംഘത്തില്പ്പെട്ടതെന്ന സംശയത്തില്‍ പൊലീസ് പുറത്തുവിട്ട സ്ത്രീകളുടെ ചിത്രം
കല്‍പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് മാല പൊട്ടിക്കുന്ന സംഘം ജില്ലയില്‍ സജീവം. കഴിഞ്ഞ ദിവസങ്ങളില്‍ തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയല്‍, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളിലും കവര്‍ച്ച നടന്നു. വാവുബലി ദിനത്തില്‍ തിരുനെല്ലി അമ്പലത്തിലെ അന്നദാന മണ്ഡപത്തില്‍ 80കാരിയുടെ ഒന്നേമുക്കാല്‍ പവന്‍ വരുന്ന മാല കവര്‍ന്നു. 13ന് ഉച്ചയോടെ അമ്പലവയല്‍ കൊളഗപ്പാറയില്‍നിന്നു ആയിരംകൊല്ലിയിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത 71കാരിയുടെ രണ്ടു പവന്റെ മാലയും സ്വാതന്ത്ര്യദിനത്തില്‍ കമ്പളക്കാട് ഭാഗത്ത് ബസില്‍ യാത്ര ചെയ്തവയോധികയുടെ രണ്ടു പവന്റെ മാലയും സംഘം അപഹരിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഇവരെ കണ്ടെത്തുന്നതിന് പരിശോധന ഊര്‍ജിതമാക്കി. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും മറ്റും സ്ത്രീകളെയും വയോധികരെയും പിന്തുടര്‍ന്ന് തക്കംനോക്കി ആഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളയുന്നതാണ് സംഘത്തിന്റെ രീതി.
പൊതുസ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ആഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണം. മൊബൈല്‍ ഫോണ്‍, പഴ്‌സ് എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മാസ്‌ക് ധരിച്ചും മറ്റും സംശയകരമായ രീതിയില്‍ ആരെങ്കിലും പിന്തുടരുന്നതായി തോന്നിയാല്‍ ഉടന്‍ അടുത്തുള്ള കടയിലേക്കോ ജനവാസ കേന്ദ്രത്തിലേക്കോ മാറണം. അടിയന്തര സാഹചര്യമുണ്ടായാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.