ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർഥികൾക്ക് മുന്നിൽവെച്ച് അധ്യാപികയെ മർദിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്. പുതുക്കോട്ടയിലെ സർക്കാർ സ്കൂളിലാണ് സംഭവം. പുതുക്കോട്ട സ്വദേശി ചിത്രവേലാണ് അറസ്റ്റിലായത്. മദ്യപിച്ച് സ്കൂളിലെത്തിയ പ്രതി ക്ലാസ് മുറിൽ കയറുകയും അധ്യാപികയായ ചിത്രദേവിയെ വിദ്യാർഥികളുടെ മുന്നിൽവെച്ച് മർദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതി അധ്യാപികയെ അക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ക്ലാസ് മുറിയിലെത്തിയ ഇയാൾ മകന്‍റെ പഠനത്തെക്കുറിച്ച് ചിത്രദേവിയോട് അന്വേഷിച്ചു. പിന്നീട് മകൻ പഠനത്തിൽ മോശമാണെന്ന് പറഞ്ഞ് ഇയാൾ അധ്യാപികയോട് കയർത്ത് സംസാരിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വാക് തർക്കത്തിലേർപ്പെടുകയും ചെയ്തു. ക്ലാസ് മുറിവിട്ട് പുറത്ത് പോയ പ്രതി തിരികെ വരികയും അധ്യാപികയെ മർദിക്കുകയുമായിരുന്നു. കുട്ടികൾ ഭയപ്പെടുമെന്നും സ്കൂൾ പരിസരം വിട്ട് പുറത്തുപോകണമെന്നും അധ്യാപിക പ്രതിയോട് പറയുന്നതും വിഡിയോയിലുണ്ട്.
തുടർന്ന് ചിത്രദേവി പൊലീസിൽ പരാതി നൽകി. മദ്യപിച്ചെത്തി സ്കൂളിൽ അതിക്രമം കാണിച്ചതിനും അധ്യാപികയെ മർദിച്ചതിനും പോലീസ് ചിത്രവേലിനെതിരെ കേസ് എടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.