ഡോക്ടറെ തട്ടിക്കൊണ്ടുപോയി ആറു കോടി ​ആവശ്യപ്പെട്ടു; വീട്ടിലേക്കു മടങ്ങാൻ 300 രൂപയും നൽകി വിട്ടയച്ചു

ബംഗളൂരു: കർണാടകയിലെ ബെല്ലാരി ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ആറു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ, തട്ടിക്കൊണ്ടുപോയവർ മണിക്കൂറുകൾക്കു ശേഷം ഡോക്ടറെ വിട്ടയച്ചു. വീട്ടിലേക്ക് മടങ്ങാൻ 300 രൂപ അങ്ങോട്ടു നൽകിയായിരുന്നു മോചനം.

പ്രഭാത നടത്തത്തിനിടെ ഡോ. സുനിലിനെ രാവിലെ ആറുമണിയോടെ  കാറിലെത്തിയ സംഘം ബലമായി വാഹനത്തിൽ കയറ്റി അമിതവേഗതയിൽ ഓടിച്ചു​ പോവുകയായിരുന്നു.

തട്ടിക്കൊണ്ടുപോയതിനു ശേഷം സംഘം സുനിലിന്റെ സഹോദരൻ വേണുഗോപാൽ ഗുപ്തയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടു. പ്രാദേശിക മദ്യവിൽപ്പനക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റായ ഗുപ്തയോട് മോചനദ്രവ്യമായി ആറു കോടി രൂപ നൽകണമെന്നും തുകയുടെ പകുതി സ്വർണമായി വേണമെന്നും ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

ഗുപ്ത ഉടൻ അധികൃതരെ അറിയിച്ചു. ജില്ലക്ക് പുറത്തേക്കുള്ള പ്രധാന കവാടങ്ങൾ തടഞ്ഞ് പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തി. ഇതെത്തുടർന്ന് തട്ടിക്കൊണ്ടുപോയവർ രാത്രി
8 മണിയോടെ ഡോക്ടറെ മടക്കയാത്രക്കുള്ള 300 രൂപ നൽകി വിട്ടയക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോവലിന്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.ടി.വി കാമറകളിൽ പതിഞ്ഞിരുന്നുവെന്ന് പൊലീസ് അറിയിച്ചു.


Tags:    
News Summary - Doctor kidnapped in Karnataka for Rs 6-crore ransom, let off with Rs 300 to return home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.