പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്: ഹരിയാനയിലെ പൽവാൾ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് പുരുഷന്മാരെ മർദിച്ച് ഗോരക്ഷകർ. ഇരുവരെയും മർദ്ദിച്ച് കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിൽ ഒരാൾ മരിച്ചതായി പൊലീസ് അറിയിച്ചു. കേസിലെ 11 പ്രതികളിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 22 നാണ് സംഭവം. പശുക്കടത്ത് ആരോപിച്ച് പ്രതികൾ ട്രക്ക് തടഞ്ഞുവെക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്ന് ലഖ്‌നോവിലേക്ക് കന്നുകാലികളെ കയറ്റി വരികയായിരുന്ന ട്രക്ക് ഡ്രൈവർക്ക് വഴി തെറ്റി ഹരിയാനയിലെ പൽവാലിലൂടെ കടന്നുപോകുമ്പോൾ ആണ് ആക്രമണം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ട്രക്ക് ഡ്രൈവർ ബാൽകിഷൻ നീന്തി രക്ഷപ്പെട്ടു. പക്ഷേ സഹായി സന്ദീപിന്റെ മൃതദേഹം ഞായറാഴ്ച കനാലിൽ നിന്ന് കണ്ടെടുത്തതായി പൽവാലിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനോജ് വർമ പറഞ്ഞു. സന്ദീപിന്റെ പോസ്റ്റ്‌മോർട്ടത്തിൽ ഒന്നിലധികം ഗുരുതരമായ പരിക്കുകൾ ശരീരത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പൽവാൾ, ഗുരുഗ്രാം, നുഹ് ജില്ലകളിൽ നിന്നുള്ള ദേവരാജ്, നിഖിൽ, നരേഷ്, പവൻ, പങ്കജ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പശുക്കളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചില രേഖകൾ ഡ്രൈവർ കാണിച്ചുവെന്നും അവ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.