കൊല്ലപ്പെട്ട സന്തോഷ്, പ്രതികളായ എ.ആർ. വിനോദ്‌കുമാർ, കുഞ്ഞുമോൾ.

കോട്ടയത്ത് സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കി ചാക്കിലാക്കി ഉപേക്ഷിച്ച കേസ്: പ്രതിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി

കോട്ടയം: സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസിൽ പ്രതിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി ശിക്ഷ പിന്നീട് വിധിക്കും. കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തി ശരീരം പല കഷണങ്ങളാക്കി മുറിച്ചു ചാക്കിൽകെട്ടി ഉപേക്ഷിച്ച സംഭവത്തിൽ മീനടം പീടികപ്പടിയിൽ വാടകക്ക് താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി എ.ആർ. വിനോദ്‌കുമാർ (കമ്മൽ വിനോദ്) നെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജെ. നാസർ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഭാര്യ എൻ.എസ്. കുഞ്ഞുമോളും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

കൊലപാതകം (ഐ പി.സി 302), തെളിവ് നശിപ്പിക്കൽ (ഐ.പി.സി 201), കൂട്ടായ കുറ്റകൃത്യം (ഐ.പി.സി 34) എന്നിവയാണ് കോടതി കണ്ടെത്തിയത്. 2017 ആഗസ്റ്റ് 23ന് രാത്രിയിലാണ് കൊലപാതകം നടന്നത്. ആഗസ്റ്റ് 27 നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കോട്ടയം മാങ്ങാനം മന്ദിരു കലുങ്കിന് സമീപത്തുനിന്നും കണ്ടെത്തിയത്. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28-ാം തീയതിയാണ് തല സമീപത്തെ തുരുത്തേൽ പാലത്തിന് സമീപത്തുനിന്നും കിട്ടിയത്.

വിനോദിന്റെ ഭാര്യ കുഞ്ഞുമോളും കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിൽ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞുമോളുടെ ഫോണിൽനിന്നും വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ കമ്മൽ വിനോദ് തലക്കടിച്ചുകൊന്നു എന്നാണ് കേസ്. തുടർന്ന് വിനോദും കുഞ്ഞുമോളും ചേർന്ന് ഓട്ടോറിക്ഷയിൽ ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.

പിതാവിനെ ചവിട്ടിക്കൊന്നകേസിൽ കമ്മൽ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് സംഭവം. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ സന്തോഷും പ്രതിയാണ്. സാക്ഷികൾ ആരും ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ.സിദ്ധാർത്ഥ എസ് എന്നിവരും പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത്കുമാറാണ് ഹാജരായത്.

Tags:    
News Summary - Court finds accused and wife guilty in friend's murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.