കാർ ആക്രമിക്കുന്ന സംഘം
കോയമ്പത്തൂർ: സേലം-കൊച്ചി ദേശീയപാതയിലെ മധുക്കര എൽ ആൻഡ് ടി ബൈപ്പാസ് റോഡിൽ കാർ തടഞ്ഞുനിർത്തി മലയാളികളായ യാത്രക്കാർക്കു നേരെ ആക്രമണമുണ്ടായ സംഭവം അക്രമിസംഘത്തിന് വാഹനം മാറിയതാണെന്ന് തമിഴ്നാട് പൊലീസ്. കുഴൽപണവുമായി വരുന്ന സംഘത്തെ കാത്തിരുന്ന അക്രമിസംഘം വാഹനം മാറി മലയാളികളെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മധുക്കര പൊലീസ് അറസ്റ്റ് ചെയ്ത നാലു പ്രതികളും മലയാളികളാണ്. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ്(29), രമേഷ്ബാബു(27), വിഷ്ണു (28), മല്ലപ്പള്ളി അജയ്കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു സൈനികനാണെന്നും അവധിക്ക് നാട്ടിൽവന്ന ശേഷം തിരിച്ചുപോയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മറ്റു പ്രതികളെ പൊലീസ് തേടുകയാണ്.
കുഴൽപണവുമായി വരുന്ന സംഘത്തെ കാത്തിരുന്ന അക്രമിസംഘത്തിന് വാഹനം മാറിപ്പോയതാണ് കാരണമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. കാറിന്റെ ഡാഷ് കാമറയിൽ പതിഞ്ഞ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വെള്ളിയാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് സംഭവം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‍ലം സിദ്ദിഖ്, ചാൾസ് റജി എന്നിവരുൾപ്പെടെ നാലുപേരാണ് ആക്രമണത്തിന് ഇരയായത്.
ബംഗളൂരുവിൽനിന്ന് കാറിൽ നാട്ടിലേക്ക് മടങ്ങിവരവേ എൽ ആൻഡ് ടി ബൈപ്പാസ് റോഡിലെ സിഗ്നൽ ജങ്ഷനിൽ നിർത്തിയപ്പോഴാണ് പൊടുന്നനെ ആക്രമണം. കാർ അതിവേഗം ഓടിച്ച് രക്ഷപ്പെട്ട യുവാക്കൾ തൊട്ടടുത്ത ടോൾഗേറ്റിലുണ്ടായിരുന്ന തമിഴ്നാട് പൊലീസുകാരെ വിവരം അറിയിച്ചു. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും അവർക്ക് കൈമാറി. നാട്ടിലെത്തി കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഗൗരവമായെടുത്തില്ലെന്ന് ആക്രമണത്തിനിരയായ യുവാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.