ബംഗളൂരു: ടോൾ ബൂത്ത് ജീവനക്കാരനെ ബി.ജെ.പി നേതാവിന്റെ മകനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു. വിജയപുര-കലബുറുഗി ദേശീയ പാതയിലെ കന്നോളിയിലാണ് സംഭവം.
ടോൾ ഫീ അടക്കാൻ നിർബന്ധിച്ചതിനെ തുടർന്നായിരുന്നു അക്രമം. മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ബി.ജെ.പി നേതാവ് വിജുഗൗഡ പാട്ടീലിന്റെ മകൻ സമർഥ്ഗൗഡയും സുഹൃത്തുക്കളും ചേർന്ന് ടോൾ ബൂത്ത് ജീവനക്കാരനെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വിജയപുരയിൽ നിന്ന് സിന്ദഗിയിലേക്ക് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു സമർത്ഗൗഡയൂം സുഹൃത്തുക്കളും. ബൂത്തിൽ തടഞ്ഞുനിർത്തി ടോൾ അടക്കാൻ ആവശ്യപ്പെട്ടപ്പോൾ, "ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാമോ? ഞാൻ ബി.ജെ.പി നേതാവ് വിജുഗൗഡ പാട്ടീലിന്റെ മകനാണ്, അച്ഛനെ അറിയില്ലേ.?", എന്ന് സമർത്ഗൗഡ ജീവനക്കാരനോട് പറഞ്ഞു.
"ഏത് വിജുഗൗഡ?" എന്ന് ജീവനക്കാരൻ തിരിച്ചു ചോദിച്ചതോടെ വാഹനത്തിൽ ഇറങ്ങി വന്ന് മർദിക്കുകയായിരുന്നു. പരിക്കേറ്റ ടോൾ ജീവനക്കാരൻ സംഗപ്പയെ സിന്ദഗി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുസംബന്ധിച്ച് ടോൾ ജീവനക്കാരിൽ നിന്ന് ഇതുവരെ ഒരു പരാതിയും ഞങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.