കോഴഞ്ചേരി: ദേഹോപദ്രവം ഏൽപിച്ചതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ യുവാവിനെ വീണ്ടും മർദിച്ച സംഘത്തിലെ രണ്ടുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് തോട്ടമുക്ക് അജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്മെന്റിൽ വാടകക്ക് താമസിക്കുന്ന മോൻസി വർഗീസിന്റെ മകൻ അലൻ ജോണിനെയാണ് (19) 15ഓളം വരുന്ന സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. ഒന്നാം പ്രതി കീഴുകര കയ്യാലക്കകത്ത് വീട്ടിൽ ജെ. ജിഷ്ണു (26), മൂന്നാം പ്രതി പാലക്കാട് പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പാങ്ങൽ വീട്ടിൽ രഞ്ജുദാസ് (21) എന്നിവരാണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായാണ് പ്രതികൾ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. വെട്ടുകത്തികൊണ്ട് അലനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ തടസ്സം പിടിച്ച അമ്മയെ അസഭ്യം വിളിച്ച സംഘം ഹാളിലെ ഫർണിച്ചറും മറ്റും നശിപ്പിച്ചു. ഇസ്തിരിപ്പെട്ടി, മൊബൈൽ ഫോൺ, ജനൽ ചില്ലുകൾ, കർട്ടനുകൾ എന്നിവയും നശിപ്പിച്ചു.
അലന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പൊലീസ്, അന്വേഷണത്തിൽ സംഭവസ്ഥലത്തുനിന്നും വെട്ടുകത്തി കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച നാല് ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിൽ രണ്ടുപേരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് വിധേയരാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. കൂടുതൽ തെളിവുകൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കോയിപ്രം എസ്.ഐ അനൂപ്, എ.എസ്.ഐ സുധീഷ്, സി.പി.ഒ നെബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.