കൊല്ലപ്പെട്ട മര്സിന്സ് ഖാത്തൂനും പ്രതി റബ്ബുള്‍ അമീനും
പെരുമ്പാവൂര്‍: പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. അസം നാഗോണ്‍ സ്വദേശിനി മര്സിന്സ് ഖാത്തൂൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അസം സ്വദേശി റബ്ബുള്‍ അമീനെ (40) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല ചെമ്പാരത്തുകുന്ന് തുറപാലം ഭാഗത്തെ താമസ സ്ഥലത്ത് തിങ്കളാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം.
പ്ലൈവുഡ് കമ്പനി തൊഴിലാളിയായിരുന്നു റബ്ബുള്‍ അമീന്. ഭാര്യയുടെ പിതാവിനോട് പ്രതി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പണം കൊടുത്തില്ല. തുക നല്‍കാത്തതിലെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ റബ്ബുള്‍ അമീന് പ്ലൈവുഡ് ഉപയോഗിച്ച് മര്സിന്സിനെ മർദിച്ചിരുന്നു. സംഭവ ശേഷം പ്രതി സഹോദരനെ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ വാര്‍ഡ് അംഗം ഉള്‍പ്പടെയുളളവര്‍ ഇടപെട്ട് യുവതിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ തടഞ്ഞുവെച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള പെണ്‍കുട്ടിയുണ്ട്. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.