ഉഡുപ്പി മൽപെയിൽ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീൺ അരുൺ ഛൗഗലെ പൊലീസ് കസ്റ്റഡിയിൽ. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ പുറത്തേക്ക് കൊണ്ടു വരുന്നു
മംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ. ചൊവ്വാഴ്ച പിടിയിലായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) ഉഡുപ്പി ജില്ല കോടതിയാണ് 14 ദിവസം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരമാണ് പ്രതിയെ ഹാജരാക്കിയത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിൽ കൊല്ലപ്പെട്ടത്. അരുണിനെ ബുധനാഴ്ച ഉച്ചക്ക് ഉഡുപ്പി കോടതിയിൽ ഹാജരാക്കും എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം.
പുലർച്ചെ മുതൽ ജില്ല പൊലീസ് ഓഫീസിന് മുന്നിലും കോടതി പരിസരത്തും വൻ സുരക്ഷ സന്നാഹങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 എഎസ്ഐ, അഞ്ച് എസ്ഐ, മൂന്ന് ഇൻസ്പെക്ടർമാർ, 150 കോൺസ്റ്റബിൾമാർ, ആറ് കമ്പനി സായുധ സേന വിഭാഗങ്ങൾ എന്നിവയാണ് വിന്യസിച്ചത്.
എന്നാൽ പ്രതി അരുൺ ഛൗഗലെയെ രഹസ്യ സങ്കേതത്തിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനാൽ പിന്നീട് ഹാജരാക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാളായ ഐനാസ്(21) എയർ ഇന്ത്യ വിമാനത്തിൽ എയർ ഹോസ്റ്റസ് ആയിരുന്നു. അതേ കമ്പനിയിൽ കാബിൻ ജീവനക്കാരനാണ് അരുൺ ഛൗഗലെ.
ഐനാസിനോടുള്ള പകവീട്ടാനാണ് കൊല നടത്തിയതെന്നും തടയാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവരേയും അപായപ്പെടുത്തേണ്ടിവന്നുവെന്നും അരുൺ പറഞ്ഞതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ കുമാർ അറിയിച്ചു. പ്രതി വിവാഹിതനാണ്. പകവീട്ടലിന് പിന്നിൽ കള്ളക്കടത്താണോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. മഹാരാഷ്ട്ര പൊലീസ് സേനയിൽ അരുൺ ജോലി ചെയ്തിരുന്നു. ആ സേവനകാലത്തെ വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്ന് എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.