പ്രതി ഹമീദിനെ കോടതി നടപടികള്‍ക്ക് ശേഷം പുറത്തേക്ക് കൊണ്ടു വരുന്നു
തൊടുപുഴ: ചീനിക്കുഴിയില്‍ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ചീനിക്കുഴി ആലിയേകുന്നേല്‍ ഹമീദിനെയാണ് (82) തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ. ബാൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ 30ന് കോടതി വിധിക്കും.
പ്രതിയുടെ മകന്‍ ചീനിക്കുഴി ആലിയകുന്നേല്‍ മുഹമ്മദ് ഫൈസല്‍(45-ഷിബു), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്‌ന(13) എന്നിവരാണ് കൊല്ലപ്പെട്ടത്. 2022 മാര്‍ച്ച് 19 ന് രാത്രി 12.30ന് പെട്രോൾ നിറച്ച കുപ്പികൾ ഉറങ്ങിക്കിടന്നവരുടെ മുറിക്കുള്ളിലേക്ക് എറിയുകയായിരുന്നു. സ്വത്തുതർക്കമാണ് വൈരാഗ്യത്തിന് കാരണമായത്.
കൊല്ലപ്പെട്ട ഫൈസലും കുടുംബവും
ആരും വന്ന് തീ കെടുത്താതിരിക്കാൻ വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടിരുന്നു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. നാലു പേരും പൊളളലേറ്റ് മരണപ്പെട്ടു. ഹമീദിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.സുനില്‍ മഹേശ്വരന്‍ പിള്ള ഹാജരായി.
തൊടുപുഴ: ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി കേട്ടത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.
ചൊവ്വാഴ്ച രാവിലെ തൊട്ടടുത്തുള്ള ജില്ലാ ജയിലില്‍ നിന്നാണ് മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വളപ്പിലേക്ക് എത്തിച്ചത്. വിധി ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസ്താവിക്കുമെന്ന് പറഞ്ഞതോടെ ഹമീദുമായി പൊലീസ് ജയിലിലേക്ക് മടങ്ങി. ഉച്ചക്ക് മൂന്നിന് കോടതി ചേരുന്നതിന് പത്തുമിനിറ്റ് മുന്‍പ് പൊലീസ് വീണ്ടും ഹമീദിനെ ജയിലില്‍ എത്തിച്ചു. പ്രതി കുറ്റക്കാരനെന്ന് ജഡ്ജ് ആഷ് കെ. ബാല്‍ വിധി പ്രസ്താവിക്കുകയും തുടര്‍ന്ന് പ്രതിയെ മുട്ടം ജില്ലാ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.