ബംഗളൂരു: വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ യുവതിയുടെ ഫോൺനമ്പർ അശ്ലീല വെബ്സൈറ്റിലിട്ട മലയാളി യുവാവിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശി ടി.വി. നിധിനെതിരെയാണ് ബംഗളൂരു കാഡുഗൊഡി പൊലീസ് കേസെടുത്തത്. ബന്ധുവും ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയുമായ 28 കാരിയുടെ പരാതിയിൽ ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നിവക്കുപുറമെ സൈബർ കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്. പല അശ്ലീല വെബ്സൈറ്റുകളിലും യുവതിയുടെ നമ്പർ ഷെയർ ചെയ്തതായാണ് പരാതി.
കുറച്ചുവർഷം മുമ്പ് നിധിൻ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും യുവതിയും കുടുംബവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പലപ്പോഴും യുവതിയുടെ കേരളത്തിലെ വീട്ടിൽചെന്ന് ബഹളമുണ്ടാക്കാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച നേരത്തെ കേസ് നൽകിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് യുവതിയുടെ ഓഫിസിലും ഇയാൾ എത്തി.
തന്നെ ശല്യം ചെയ്യരുതെന്ന് യുവതി താക്കീത് നൽകിയപ്പോൾ യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. 2021 ഡിസംബറിൽ യുവതിയുടെ ഫോട്ടോയും പേരും ഫോൺ നമ്പറും സഹിതം ഇയാൾ അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തതു. യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ആഗസ്റ്റ് 26ന് യുവാവ് വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തുകയും തന്നെയും മാതാപിതാക്കളെയും കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിലുള്ള പ്രതിക്കായി ബംഗളുരു പൊലീസ് തെരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.