പിടിച്ചെടുത്ത എയർഗൺ, അബൂബക്കറിന്റെ വീട്
കാസർകോട്: കുമ്പള ഉപ്പളയിൽ വീടിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ വൻ വഴിത്തിരിവ്. വീട്ടിലെ 14കാരൻ തന്നെയാണ് സ്വന്തം വീടിന് നേരെ വെടിവെച്ചത്. വെടിവെക്കാൻ ഉപയോഗിച്ച എയർഗൺ പൊലീസ് പിടിയിച്ചെടുത്തു.
ശനിയാഴ്ച വൈകുന്നേരമാണ് ഹിദായത്ത് ബസാറിലെ പ്രവാസിയായ അബൂബക്കറിന്റെ വീടിന് നേരെ വെടിവെപ്പുണ്ടാകുന്നത്. മുകൾനിലയിൽ ബാൽക്കണിയിലെ ചില്ല് തകർന്നു. അഞ്ച് പെല്ലറ്റുകൾ ബാൽക്കണിയിൽനിന്നു കണ്ടെടുത്തു. സംഭവസമയത്ത് അബൂബക്കറിന്റെ ഇളയമകനായ 14കാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും രണ്ടുമക്കളും വിവിധ ആവശ്യങ്ങൾക്കായി പുറത്തായിരുന്നു.
കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. സി.സി.ടി.വി പരിശോധിച്ച പൊലീസിന് സംഭവ സമയത്ത് കാർ വന്നതായി കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ ദുരൂഹത തോന്നിയതോടെ കുട്ടിയെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പിതാവിന്റെ എയർ ഗൺ എടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് കുട്ടി സമ്മതിച്ചു.
ഓൺലൈൻ ഗെയിമിൻ്റെ സ്വാധീനത്തിൽ പെട്ടാണ് കുട്ടി വീടിന് നേരെ വെടിവെച്ചതെന്നാണ് പൊലീസ് നിഗമനം. ഈ സമയം വീട്ടുകാർ പുറത്തുപോയതിനാൽ, അവർ തിരിച്ചുവന്നാൽ വഴക്ക് പറയുമെന്ന പേടിയിൽ കുട്ടി സ്വയം കെട്ടുകഥ മെനയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.