ന്യൂഡൽഹി: സെപ്റ്റംബർ ഒന്നുമുതൽ നടക്കുന്ന നീറ്റ് പി.ജി കൗൺസിലിങ്ങിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് പരാമർശം നടത്തിയത്. കൗൺസിലിങ് സെപ്റ്റംബർ ഒന്നിന് തുടങ്ങുമെന്നും കേസ് അതിനുമുമ്പ് പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ പരാമർശം.
നീറ്റ് പി.ജി കൗൺസിലിങ് നടക്കട്ടെ. ഞങ്ങൾ അതിൽ ഇടപെടില്ല. ഇനിയും അത് മുടങ്ങരുത്. വിദ്യാർഥകിളെ ഭീതിയിലാക്കാൻ ഞങ്ങൾക്കാകില്ല - കോടതി പറഞ്ഞു.
നീറ്റ് 2022 ന്റെ ഉത്തരസൂചിക പ്രസിദ്ധപ്പെടുത്തേണ്ടതില്ലെന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസിന്റെ തീരുമാനത്തിനെതിരെ എം.ബി.ബി.എസ് ഡോകട്ർമാർ നൽകിയ റിട്ട് ഹരജിയിലാണ് പരാമർശം. നീറ്റ് പരീക്ഷക്ക് ഹാജരായ വിദ്യാർഥികളുടെ മാർക്കിൽ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
ഉത്തരക്കടലാസ് പുനഃപരിശോധിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം എൻ.ബി.ഇ തള്ളിയിരുന്നു. തുടർന്ന് ചോദ്യപേപ്പറും ഉത്തരസൂചികയും പ്രസിദ്ധീകരിക്കണമെന്നും വ്യക്തിഗത ഒ.എം.ആർ ഷീറ്റ് ഒാരോരുത്തർക്കും ലോഗിൻ ചെയ്ത് എടുത്ത് പുനപരിശോധന നടത്താൻ സാധിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു വിദ്യാർഥികൾ. നീറ്റ് പി.ജി കൗൺസിലിങ് സ്റ്റേ ചെയ്യില്ലെന്ന് ആഗസ്റ്റ് എട്ടിന് കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.