കോഴിക്കോട്: ഫെബ്രുവരിയിൽ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി. അക്കാദമിക കലണ്ടറിനെ നോക്കുകുത്തിയാക്കി, ക്ലാസുകൾ പൂർത്തിയാക്കും മുമ്പ് പരീക്ഷനടത്തുന്നതിൽ പരാതിയുയർന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാർച്ചിലേക്ക് മാറ്റിയത്.
ഫെബ്രുവരി 25ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന ഒൻപതിലെ ബയോളജി പരീക്ഷ മാർച്ച് 15ന് രാവിലെ നടത്തും. 27ന് ഉച്ചയ്ക്ക് നടത്താനിരുന്ന സാമൂഹ്യശാസ്ത്രം മാർച്ച് 18ന് രാവിലെയാക്കി. ഫെബ്രുവരി 25ന് രാവിലെ നടത്താനിരുന്ന എട്ടിലെ ഹിന്ദിയും ഒമ്പതിലെ ഒന്നാംഭാഷാ പേപ്പർ-2 പരീക്ഷയും മാർച്ച് 11ലേക്ക് മാറ്റി. ഇതേദിവസം നടത്താനിരുന്ന എട്ടിലെ ഒന്നാംഭാഷാ പേപ്പർ-2 പരീക്ഷ മാർച്ച് 25ലേക്ക് മാറ്റി. ഫെബ്രുവരി 27ന് നടത്താനിരുന്ന എട്ടിലെ കലാ-കായിക പ്രവൃത്തിപരിചയം പരീക്ഷ മാർച്ച് 27ന് രാവിലെയുമാക്കി മാറ്റിക്രമീകരിച്ചു.
പ്രായോഗികത പരിഗണിച്ച് പുനഃക്രമീകരിക്കുന്നെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലുള്ളത്. പരിഷ്കരിച്ച പാഠപുസ്തകം പ്രകാരം അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനംപോലും ഇത്തവണ നൽകിയിരുന്നില്ല. അതിനിടെയാണ് പാഠം തീരുംമുമ്പേ പരീക്ഷ നടത്താനുള്ള ഉത്തരവ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.