എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കമാകും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പരീക്ഷാ സെക്രട്ടറിമാര്‍ അറിയിച്ചു. ചോദ്യപേപ്പറുകള്‍ ട്രഷറികളിലും ദേശസാത്കൃത ബാങ്കുകളിലുമായാണ് സൂക്ഷിച്ചത്. പരീക്ഷാദിവസം രാവിലെ എട്ട് മുതല്‍ ഇവിടെനിന്ന് ഡി.ഇ.ഒ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ ചോദ്യപേപ്പറുകള്‍ കൈപ്പറ്റി 11ന് മുമ്പ് സ്കൂളുകളില്‍ എത്തിക്കും. 476373 വിദ്യാര്‍ഥികളാണ് മാര്‍ച്ച് ഒമ്പത് മുതല്‍ 28 വരെ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഇതില്‍ 474267 പേര്‍ റെഗുലര്‍ വിഭാഗത്തിലും 2106 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ്. 484 വിദ്യാര്‍ഥികള്‍ പഴയ സ്കീമില്‍ പരീക്ഷ എഴുതാനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പരീക്ഷ എഴുതുന്നവരില്‍ 233034 പേര്‍ പെണ്‍കുട്ടികളും 241233 പേര്‍ ആണ്‍കുട്ടികളുമാണ്. റെഗുലര്‍ വിദ്യാര്‍ഥികളില്‍ 472921 പേര്‍ കേരളത്തിലും 583 പേര്‍ ഗള്‍ഫിലും 813 പേര്‍ ലക്ഷദ്വീപിലും പരീക്ഷ എഴുതും. 2903 കേന്ദ്രങ്ങളാണ് പരീക്ഷക്ക് സജ്ജീകരിച്ചിരിക്കുന്നത്. 320854 പേര്‍ മലയാളം മീഡിയം വിദ്യാര്‍ഥികളാണ്. 148115 പേര്‍ ഇംഗ്ളീഷ് മീഡിയത്തിലും 3135 പേര്‍ കന്നടയിലും 2163 പേര്‍ തമിഴ് മീഡിയത്തിലും പഠിക്കുന്നവരാണ്.

ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെ 54 ക്യാമ്പുകളിലായി നടത്തും. ഏപ്രില്‍ അവസാനവാരം ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പരീക്ഷാസെക്രട്ടറി കെ.ഐ. ലാല്‍ പറഞ്ഞു.

9.33 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. ഇതില്‍  460743 പേര്‍ പ്ളസ് ടു പരീക്ഷയും 472307 പേര്‍ പ്ളസ് വണ്‍ പരീക്ഷയും എഴുതുന്നു. പ്ളസ് ടു പരീക്ഷ എഴുതുന്നവരില്‍ 234397 പേര്‍ ആണ്‍കുട്ടികളും 226346 പേര്‍ പെണ്‍കുട്ടികളുമാണ്. സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 383675 പേരും ഓപണ്‍ സ്കൂളിന് കീഴില്‍ 77068 പേരും പരീക്ഷ എഴുതുന്നു.  ഇത്തവണ ഹയര്‍ സെക്കന്‍ഡറിപരീക്ഷക്കുശേഷം ഉത്തരസൂചിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് സെക്രട്ടറി ഡോ. കെ. മോഹനകുമാര്‍ അറിയിച്ചു.ദിവസവും ഉച്ചക്കുശേഷം 1.45നാണ് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.