മുംബൈ: പരീക്ഷ കേന്ദ്രങ്ങളിൽ അസ്വാഭാവിക സാഹചര്യങ്ങൾ നേരിട്ടതായി മഹാരാഷ്ട്രയിൽ നീറ്റ് എഴുതാനെത്തിയ വിദ്യാർഥികൾ. ആളുകളുടെ ഇടയിൽ വെച്ച് ഉൾവസ്‍ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടുവെന്നും വസ്ത്രം മാറ്റാൻ നിർബന്ധിച്ചുവെന്നുമാണ് ചില വിദ്യാർഥിനികളുടെ പരാതി.
ശ്രീമതി കസ്തൂർബ വാൽചന്ദ് കോളജിലെത്തിയപ്പോൾ വസ്ത്രം മാറ്റാൻ പ്രത്യേക സ്ഥലങ്ങളൊന്നുമുണ്ടായിരുന്നില്ല. ആളുകളുടെ ഇടയിൽ വെച്ച് തന്നെ ഉൾവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നുവത്രെ. പരാതികളെ കുറിച്ച് പരിശോധിച്ചു വരികയാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി. ഇക്കാര്യത്തിൽ അധികൃതർ ഇതുവരെ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.
ഡ്രസ് കോഡിനെ കുറിച്ച് പ്രത്യേകം പറഞ്ഞിട്ടും അതനുസരിക്കാത്തതിനാലാണ് അവസാന നിമിഷങ്ങളിൽ വസ്ത്രം മാറ്റാൻ നിർബന്ധം പിടിച്ചതെന്നാണ് അധികൃതരുടെ മറുപടി. പശ്ചിമബംഗാളിലും വിദ്യാർഥികളോട് വസ്ത്രം മാറ്റി വരാൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. പലർക്കും വസ്ത്രം വാങ്ങാൻ കടകൾ കണ്ടെത്താൻ കഴിഞ്ഞില്ല. തങ്ങളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതായും അടിവസ്ത്രം പരിശോധിച്ചതായും ചിലർ ആരോപിച്ചു.
മേയ് ഏഴിനായിരുന്നു ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്. ഏതാണ്ട് 20 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ട് എന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.