ന്യൂഡൽഹി: ഫീസിലൂടെ വരുമാനം വർധിപ്പിക്കാനുള്ള ഡൽഹി സർവകലാശാലയുടെ തീരുമാനം വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നു. 2025-26 സാമ്പത്തിക വർഷം വരുമാനം 246 കോടിയിലധികമായി വർധിപ്പിക്കാനാണ് സർവകലാശാല പദ്ധതിയിടുന്നത്. പ്രവർത്തനച്ചെലവുകൾ ചൂണ്ടിക്കാട്ടിയാണ് ഫീസ് വർധനവിനുള്ള തീരുമാനമെന്നാണ് ഔദ്യോഗിക സാമ്പത്തിക കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ പ്രതീക്ഷിത വരുമാനം മുൻ എസ്റ്റിമേറ്റുകളെ മറികടക്കുന്നതായതുകൊണ്ടു തന്നെ ഫീസിൽ കുത്തനെയുള്ള വർധനവ് പ്രതീക്ഷിക്കാം. തുടർച്ചയായുള്ള ഫീസ് വർധനയിലൂടെ സർവകലാശാലയ്ക്ക് നല്ലൊരു തുക വരുമാനമായി ലഭിച്ചിട്ടുണ്ട്.
ഡൽഹി സർവകലാശാല പോലൊരു പൊതു വിദ്യാഭ്യാസ സ്ഥാപനം വലിയ തോതിൽ ഫീസ് വർധിപ്പിക്കുന്നത് വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം തടസ്സപ്പെടുത്തുമെന്ന് വിദ്യാർത്ഥികളും അധ്യാപകും ആശങ്ക അറിയിക്കുകയാണ്. സർവകലാശാല സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഫീസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ വിദ്യാർത്ഥികൾ വിദ്യാഭ്യാസച്ചെലവ് വർധിക്കുന്നതിനെ ഓർത്ത് വിഷമിക്കുകയാണ്. ഡൽഹിയിലെ ഉയർന്ന താമസച്ചെലവുകൾക്കൊപ്പം വർധിച്ച വാർഷിക ഫീസ് കൂടി താങ്ങാനാവില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായാണ് തങ്ങൾ പത്ത് ശതമാനം ഫീസ് വർധിപ്പിച്ചിരിക്കുന്നതെന്നാണ് ഡൽഹി സർവകലാശാല ഫീസ് വർധനയെ ന്യായീകരിച്ചിരിക്കുന്നത്. തുടർച്ചയായ ഫീസ് വർധനവ് വിദ്യാഭ്യാസം ആഢംബര വസ്തുവാക്കി മാറ്റുമെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യസം നിഷേധിക്കപ്പെടുമെന്നും ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകനായ അഭ ദേവ് ഹബീബ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഫീസ് വർധിപ്പിക്കുകയാണെങ്കിൽ സ്വകാര്യ സർ സർവകലാശാലയിൽ നിന്നുള്ള അവയുടെ വ്യത്യാസം എന്തെന്ന് അദ്ദേഹം ചോദിക്കുന്നു. ഡൽഹി സർവകലാശാല ഒരു സ്വകാര്യ സ്ഥാപനംപോലെ പ്രവൃത്തിക്കുന്നതിൽ താൽപര്യമില്ലാത്തതിനാൽ നിലവിലെ തീരുമാനത്തെ എതിർക്കുമെന്നാണ് അധ്യാപകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.