ന്യൂഡൽഹി: രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനായുള്ള സി.യു.ഇ.ടി-യു.ജി പരീക്ഷ നടത്തിപ്പിലുണ്ടായ വീഴ്ചയിൽ കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ കടുത്ത ഭാഷയിൽ രംഗത്തെത്തി. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളെല്ലാം തകർന്നടിഞ്ഞതായി നേതാക്കൾ ആരോപിച്ചു. ‘വിശ്വഗുരു’ എന്ന് സ്വയം അവകാശപ്പെടുന്ന സർക്കാറിന് രാജ്യത്ത് ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
നീറ്റ്, സി.ബി.എസ്.ഇ, എസ്.എസ്.സി, ഇപ്പോൾ സി.യു.ഇ.ടി എന്നിങ്ങനെ നാല് പരീക്ഷകളിലായി ഒരു കോടിയിലധികം വിദ്യാർഥികളുടെ ഭാവിയാണ് തകർത്തത്. ഇതിൽ ഒന്നുപോലും സുതാര്യമായി നടത്താൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. സ്വന്തം ഭാവി തകർക്കുന്ന ഈ ഭരണകൂടത്തോട് പുതിയ തലമുറ കൃത്യമായി കണക്കുചോദിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
കേന്ദ്ര സർക്കാറിനെതിരെ രൂക്ഷമായ പരിഹാസവുമായാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയത്. രാജ്യത്തിന് ഇപ്പോൾ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെയാണ് ആവശ്യം എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷക്കായി വ്യോമസേനയുടെ വാഹനങ്ങൾ ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെയും കെജ്‌രിവാൾ പരിഹസിച്ചു. വ്യോമസേനയുടെ വിമാനങ്ങളും ബുള്ളറ്റ് പ്രൂഫ് ട്രക്കുകളും ഉപയോഗിച്ചാൽ ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങൾ പൂർണമായും മാഫിയകളുടെ കൈകളിലാണെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.