പ്രതീകാത്മക ചിത്രം
ബംഗളൂരു: ഏറ്റവും ഉയർന്ന വരുമാനമുള്ള കരിയർ ഏതാണ്? ഐ.ഐ.ടി പഠനം, കോഡിങ്, മികച്ച ടെക് ജോലി എന്നിവയാണ് വലിയ വരുമാനത്തിലേക്കുള്ള വഴിയെന്നാണ് നിലവിലെ പൊതുധാരണ. എന്നാൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ‘ഉയർന്ന പേയിങ് കരിയർ’ എന്ന വൈറൽ പട്ടിക. ടെക് ഹബ്ബായ ബംഗളൂരുവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്.
സോഫ്റ്റ്‌വെയർ എൻജിനീയർമാരേക്കാൾ കൂടുതൽ വരുമാനം നേടാൻ കഴിയുന്ന കരിയറുകൾ ഇവയാണ് എന്ന തരത്തിലാണ് പോസ്റ്റ്. ഔദ്യോഗികമായ സർവേയോ സാമ്പത്തിക പഠനമോ അല്ല പോസ്റ്റിന് ആധാരം. ടെക്, എ.ഐ മേഖലയിൽ പ്രവർത്തിക്കുന്ന സാക്ഷി എന്ന സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ് എക്സിൽ ആക്ഷേപഹാസ്യ പട്ടിക പങ്കുവെച്ചിരിക്കുന്നത്. ബംഗളൂരുവിലെ ഉയർന്ന വാടക, താമസ സൗകര്യങ്ങളുടെ ക്ഷാമം, വെള്ളത്തിന്റെ ആവശ്യകത എന്നിവയിൽ നിന്ന് ചില ചെറുകിട ബിസിനസുകൾ നേടുന്ന വരുമാനത്തെ ചൂണ്ടിക്കാട്ടിയാണ് പട്ടിക.
പട്ടികയിൽ ഒന്നാം സ്ഥാനമാണ് പി.ജി ഉടമക്ക്. ഒരേ മുറിയിൽ മൂന്ന് പേരെ താമസിപ്പിച്ച് ഓരോരുത്തരിൽനിന്നും 10000 മുതൽ 15000 രൂപ വരെ ഈടാക്കുകയും, ഏകദേശം 40000 രൂപ വാടക നൽകുന്ന ഫ്ലാറ്റിൽനിന്ന് ഒന്നുമുതൽ ഒന്നേകാൽ ലക്ഷം വരെ പ്രതിമാസ വരുമാനം നേടുകയും ചെയ്യാമെന്നാണ് പോസ്റ്റിലെ കണക്ക്. വാടക, താമസക്കാരുടെ എണ്ണം, സ്ഥലത്തിന്റെ വലുപ്പം, ഭക്ഷണം -വൈദ്യുതി-പരിപാലന ചെലവുകൾ തുടങ്ങിയവ അനുസരിച്ച് വലിയ തോതിൽ മാറും. എന്നാൽ, ബംഗളൂരുവിലേക്കുള്ള തൊഴിൽ കുടിയേറ്റവും താമസസൗകര്യങ്ങളുടെ ഉയർന്ന ആവശ്യകതയും പി.ജി ബിസിനസിന് വലിയ വിപണി സൃഷ്ടിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
ഐ.ടി പാർക്കുകൾക്ക് സമീപത്തെ ചായ കട ഉടമയാണ് പട്ടികയിലെ രണ്ടാമൻ. ആയിരക്കണക്കിന് ഐ.ടി ജീവനക്കാർ സ്ഥിരം ഇത്തരം കടകളിൽ എത്തുന്നതാണ് പ്രധാന നേട്ടമെന്ന് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ചായ, ലഘുഭക്ഷണം, സിഗരറ്റ് തുടങ്ങിയവയുടെ വിൽപ്പന ദിവസേന വലിയ തോതിൽ നടക്കുന്നതിനാൽ ചെറിയ കടക്കും സ്ഥിരമായ വരുമാനം ലഭിക്കുമെന്നും പട്ടികയിൽ പറയുന്നു.
ബംഗളൂരു നഗരത്തിലെ ഭൂവുടമകളാണ് മൂന്നാം സ്ഥാനത്ത്. നഗരത്തിലെ ഉയർന്ന വാടക നിരക്കും തുടർച്ചയായ താമസ ആവശ്യകതയും ഭൂവുടമകൾക്ക് വലിയ നേട്ടമാകുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഒരു 2ബി.എച്ച്.കെ ഫ്ലാറ്റ് വാങ്ങി വാടകക്ക് നൽകുകയും കാലാനുസൃതമായി വാടക വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന സ്ഥിര വരുമാനമാണ് ഇതിന് പിന്നിലെ ആശയം. വസ്തുവിന്റെ വില ഉയരുന്നതിലൂടെ ഉണ്ടാകുന്ന മൂലധന നേട്ടവും ഭൂവുടമകൾക്ക് അധിക നേട്ടമാകും.
ബംഗളൂരുവിലെ വെള്ളക്ഷാമമാണ് വാട്ടർ ടാങ്കർ ഉടമകളെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിച്ചത്. നഗരത്തിലെ വെള്ളത്തിന്റെ ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ വാട്ടർ ടാങ്കറിന് വലിയ ഡിമാൻഡുണ്ടാകാമെന്നതാണ് നിരീക്ഷണം.
റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരാണ് അഞ്ചാം സ്ഥാനത്ത്. വാടകക്കോ വാങ്ങാനോ വീട് അന്വേഷിക്കുന്നവരും വസ്തു ഉടമകളും തമ്മിലുള്ള ഇടപാടുകളിൽ നിന്ന് കമീഷൻ നേടുന്നതാണ് ഈ ബിസിനസ് മോഡൽ.
പട്ടികയിലെ അവസാന ഭാഗത്താണ് സോഫ്റ്റ്‌വെയർ എൻജിനീയർമാർ. സോഫ്റ്റ്‌വെയർ എൻജിനീയർമാർ രാത്രി വൈകിയും ജോലി ചെയ്യുമ്പോൾ നഗരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് നേരിട്ട് വരുമാനം നേടുന്നവർ കൂടുതൽ ലാഭമുണ്ടാക്കുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. പരിഹാസ രൂപത്തിലാണ് പോസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് ‘ഉയർന്ന വരുമാനമുള്ള കരിയർ പട്ടിക’ വഴിവെച്ചു. ടെക് ജീവനക്കാർ, വിദ്യാർഥികൾ, യുവ പ്രഫഷണലുകൾ തുടങ്ങിയവർ നിരവധി പ്രതികരണങ്ങളുമായി രംഗത്തെത്തി. ബംഗളൂരുവിന്റെ ഉയർന്ന ജീവിതചെലവും വാടകയും വെള്ളക്ഷാമവും നഗരത്തിലേക്കുള്ള വൻ തൊഴിൽ കുടിയേറ്റവും ചേർന്നുണ്ടാക്കിയ സാമ്പത്തിക സാഹചര്യമാണ് ഈ വൈറൽ പട്ടികയുടെ അടിസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.