തിളക്കമുള്ള കരിയറിന് തെരഞ്ഞെടുക്കാവുന്ന കോഴ്സുകള്‍

കേരളത്തിലെ വിദ്യാഭ്യാസം  മെഡിസിന്‍ അല്ളെങ്കില്‍ എന്‍ജിനീയറിങ് മേഖലകളില്‍ ഒതുങ്ങുകയാണ്. ഇവക്കപ്പുറത്തൊരു പഠനമേഖലയും ഗുണകരമായി  പരിഗണിക്കുന്നില്ല. മെഡിക്കല്‍, എന്‍ജിനീയറിങ് പഠനമല്ലാതെ ഉയര്‍ന്ന തൊഴിലും പദവിയും ലഭിക്കുന്ന ചില പ്രധാന പഠനമേഖലകളുണ്ട്.അവയെ സംബന്ധിക്കുന്ന കൃത്യവും വ്യക്തവുമായ അറിവിന്‍െറ അഭാവമാണ് പലരും, പ്രത്യേകിച്ച് കേരളത്തിലെ മിടുക്കന്മാരും മിടുക്കികളും ഏറെ കടന്നുവരാത്തത്. അവയെ കുറിച്ച്
സ്പെഷല്‍ ക്ളാസ് റെയില്‍വേ അപ്രന്‍റിസ് പരീക്ഷ 
എസ്.സി.ആര്‍.എ എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റെയില്‍വേയില്‍ ക്ളാസ് വണ്‍ പദവിയിലുള്ള തൊഴില്‍ ലഭിക്കും. 12ാം ക്ളാസ് 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അവരുടെ പ്ളസ് ടു പഠനവിഷയങ്ങള്‍ ഫിസിക്സ്, കെമിസ്ട്രി, ഗണിതം എന്നിവയില്‍ ഇതിനായി നടത്തുന്ന പ്രവേശന പരീക്ഷക്കായി അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍, 14 വിദ്യാര്‍ഥികള്‍ക്കേ പ്രവേശനം ലഭിക്കൂ. ബിറ്റ്സ് പിലാനിയുമായി സഹകരിച്ച് നാലുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമാണ് നടത്തുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ ഉന്നത ഉദ്യോഗസ്ഥനാകാന്‍ അവശ്യം വേണ്ട പരിശീലനം നല്‍കുന്നത് കൂടാതെ അടിസ്ഥാന എന്‍ജിനീയറിങ് മേഖലകളായ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഷയങ്ങളില്‍ വിപുലമായ പരിശീലനവും ലഭിക്കുന്നു. ഇതുസബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് www.irimee.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക. തെരഞ്ഞെടുക്കപ്പെട്ടാല്‍ 9000 രൂപ പ്രതിമാസം സ്റ്റൈപന്‍ഡ് നല്‍കും. അതിനാല്‍ പഠനച്ചെലവ് കണ്ടെത്തേണ്ടതില്ല. 
 കാലാവസ്ഥ പഠനം
 ആഗോളമായി കാലാവസ്ഥ മാറ്റം വലിയ പ്രതിസന്ധികളാണ് മനുഷ്യരാശിക്ക് മുമ്പാകെ ഉയര്‍ത്തുന്നത്. ഇക്കാരണത്താല്‍ ലോകത്തെമ്പാടും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിച്ചും പഠിച്ചും വിശകലനത്തിനു വിധേയമാക്കിയും പരിഹാരമാര്‍ഗങ്ങള്‍ ആരായുന്നു. ഇതിന്‍െറ ഭാഗമായി ലോകത്തിലെ വിവിധ ശാസ്ത്ര ഗവേഷണ സര്‍വകലാശാലകള്‍ കാലാവസ്ഥ പഠനം മുഖ്യവിഷയമായി പരിഗണിച്ച് പഠനഗവേഷണ പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടുണ്ട്. ധാരാളം തൊഴില്‍ അവസരങ്ങള്‍ മിടുക്കന്മാരായ വിദ്യാര്‍ഥികള്‍ക്ക് തുറക്കുന്നുണ്ട് ഈ പഠനമേഖല.കേരള സര്‍വകലാശാല 2010ല്‍ ആരംഭിച്ച മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ കൈ്ളമറ്റ് ചേഞ്ച് അഡാപ്റ്റേഷന്‍ കോഴ്സ് ഇന്ത്യയില്‍ കാലാവസ്ഥ പരിസ്ഥിതി അനുബന്ധ പഠന ഗവേഷണത്തിന് ലഭിക്കുന്ന ഏറ്റവും മികവുറ്റ പഠനമാണ്. അഞ്ചുവര്‍ഷമാണ് കോഴ്സിന്‍െറ പഠനകാലാവധി. ഇതാവട്ടെ 10 സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു. 
ആദ്യത്തെ ഏഴു സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയാല്‍ പിന്നീടുവരുന്ന മൂന്ന് സെമസ്റ്ററുകള്‍ വിദ്യാര്‍ഥിക്ക് ഇഷ്ടമുള്ള ചില കൃഷി, കാലാവസ്ഥ, പരിസ്ഥിതി മുതലായ മേഖലയിലെ  നൂതന പഠനഗവേഷണങ്ങള്‍ തെരഞ്ഞെടുത്ത് ആഴത്തിലുള്ള പഠനങ്ങള്‍ക്ക് അവസരം തുറന്നുനല്‍കുന്നു. കൃഷി, ഫിഷറീസ്, ജലസ്രോതസ്സുകള്‍, ഫോറസ്ട്രി, വെറ്ററിനറി സയന്‍സ്, ജൈവവൈവിധ്യം, ആരോഗ്യം എന്നിവയാണ് ഗവേഷണത്തിനായി സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശിക്കുന്ന ഗവേഷണ മേഖലകള്‍. പ്ളസ് ടു സയന്‍സ് ബാച്ച് 60 ശതമാനം മാര്‍ക്കോടെ ജയിച്ച കുട്ടികള്‍ക്ക്  പ്രവേശന പരീക്ഷ പാസായാല്‍ പ്രവേശനം ലഭിക്കും. 30 സീറ്റുകള്‍ മാത്രമേ സര്‍വകലാശാല അനുവദിക്കൂ. 
വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വദേശത്തും വിദേശത്തും മികച്ച തൊഴിലും ഉപരിപഠനവും ഗവേഷണ സാധ്യതകളും തുറക്കപ്പെടുന്നു. www.kau.edu, www.kauagmet.org എന്നീ വെബ്സൈറ്റുകളില്‍ ഈ കോഴ്സിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് 
സ്പേസ് ടെക്നോളജി
ശാസ്ത്ര ഗവേഷണ അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാന്‍ വളരെ യോജിച്ച പഠനകേന്ദ്രമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി. പ്രധാനമായും അവിയോണിക്സ്, സ്പേസ് സയന്‍സ് ടെക്നോളജി, അസ്ട്രോണമി, ആസ്ട്രോഫിസിക്സ്, എയ്റോ സ്പെയ്സ് എന്‍ജിനീയറിങ് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഷയങ്ങളില്‍ ലോകനിലവാരത്തിലുള്ള പഠനപരിശീലനമാണ് സ്ഥാപനം നല്‍കുന്നത്. ഭാരത സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി.
സയന്‍സ് ഗ്രൂപ്പില്‍ മാത്തമാറ്റിക്സ് ഉള്‍പ്പെടുന്ന ബ്രാഞ്ച് പഠിച്ച് ഉയര്‍ന്ന ശതമാനം മാര്‍ക്കോടെ പാസായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതി ഈ സ്ഥാപനത്തിലെ ബി.ടെക് ബിരുദ കോഴ്സിന് ചേരാം. ബി.ടെക് പഠനം പൂര്‍ത്തിയാക്കുന്ന മുറക്ക് ഉയര്‍ന്ന കരിയര്‍ സാധ്യത തുറക്കുമെന്നത് ഉറപ്പാണെങ്കിലും വീണ്ടും മെച്ചപ്പെട്ട തൊഴിലും പദവിയും ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്ഥാപനത്തില്‍ തന്നെ എം.ടെക്കും തുടര്‍ന്ന് പിഎച്ച്.ഡിയും ചെയ്യുന്നതിനുള്ള വിപുലമായ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iist.ac.in കാണുക.
സയന്‍സില്‍ മികവുറ്റ പഠനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്സ് എന്ന പേരില്‍ ഭോപാല്‍, മൊഹാലി, പുണെ, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ അഞ്ച് സ്ഥാപനങ്ങള്‍, അന്തര്‍ദേശീയ നിലവാരമുള്ള സയന്‍സ് പഠനഗവേഷണ സൗകര്യമാണൊരുക്കുന്നത്. സയന്‍സ് ബ്രാഞ്ചില്‍ ഉയര്‍ന്ന മാര്‍ക്കോടെ പ്ളസ് ടു പാസാകുന്നവര്‍ക്കായി ഇത് തുറന്നിട്ടിരിക്കുന്നു.
അഞ്ചുവര്‍ഷം കാലദൈര്‍ഘ്യമുള്ള ഇന്‍റഗ്രേറ്റഡ് ബി.എസ്-എം.എസ് പ്രോഗ്രാമുകളാണ് ഈ സ്ഥാപനം നടത്തുന്നത്. ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ചുമായി ബന്ധപ്പെട്ട മേഖലകളില്‍ ഉയര്‍ന്ന പദവിയിലുള്ള തൊഴില്‍ ലഭിക്കും. ഇതോടൊപ്പം പിഎച്ച്.ഡിയിലേക്ക് നീളുന്ന ഉപരിപഠന സൗകര്യവും ഇന്ത്യന്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.iiserpune.ac.in സന്ദര്‍ശിക്കുക.
വിദേശഭാഷ പഠനവും 
അനുബന്ധ വിഷയങ്ങളും
സ്വദേശത്തും വിദേശത്തും ധാരാളം തൊഴിലവസരങ്ങള്‍ തരുന്നതാണ് വിദേശ ഭാഷ പഠനം. വിവിധ രാജ്യങ്ങളിലെ എംബസികള്‍, വിദേശമന്ത്രാലയങ്ങള്‍, പത്രം, ട്രാന്‍സ്ലേഷന്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ തുറന്നുകിട്ടും വിദേശഭാഷ പഠനം കാര്യക്ഷമമായി പഠിച്ചാല്‍. ഇന്ത്യയിലെ പ്രധാന സര്‍വകലാശാലയായ ജവഹര്‍ലാല്‍ സര്‍വകലാശാല വിദേശഭാഷയില്‍ പരിശീലനം നല്‍കുന്നു.  ഫ്രഞ്ച,് ജര്‍മന്‍, സ്പാനിഷ്, ജാപ്പനീസ്, ചൈനീസ്, അറബിക്, പേര്‍ഷ്യന്‍ മുതലായ ഭാഷകളില്‍ കോഴ്സുകള്‍ നടത്തുന്നതിനോടൊപ്പം കൊറിയന്‍, പോര്‍ചുഗീസ്, ഇറ്റാലിയന്‍, ഉര്‍ദുഭാഷകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്. ബിരുദം വിദേശഭാഷകളില്‍ നേടിയിട്ടുള്ള വിദ്യാര്‍ഥിനികള്‍ക്ക് ബിരുദാനന്തരതലത്തില്‍ ഗവേഷണങ്ങളില്‍ അവസാനിപ്പിക്കുംവിധം രൂപകല്‍പന ചെയ്തിട്ടുള്ള പഠനപരിപാടികളും ജവഹര്‍ലാല്‍ യൂനിവേഴ്സിറ്റി ന്യൂഡല്‍ഹി നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jnu.ac.inസന്ദര്‍ശിക്കുക.
ഇംഗ്ളീഷ് പഠനം
ഇന്ത്യയിലെ ഇംഗ്ളീഷ് ഭാഷ പഠനത്തിനും തുടര്‍ഗവേഷണത്തിനും അവസരം തുറന്നിടുന്ന പ്രസിദ്ധമായ പഠനകേന്ദ്രമാണ് സി.ഐ.ഇ.എഫ്.ഐ എന്ന ചുരുക്കപ്പേരില്‍ പേരുകേട്ട Central Institute of English and foreign Language സര്‍വകലാശാല. ഇംഗ്ളീഷ് ഭാഷയില്‍ ബിരുദവും ബിരുദാനന്തര ഗവേഷണ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നുണ്ട് ഈ സര്‍വകലാശാല. മാസ് കമ്യൂണിക്കേഷന്‍, ജേണലിസം എന്നിവയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.efluniversity.ac.in പരിശോധിക്കുക.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.