പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലേക്കുള്ള ആദ്യവരവ് അനശ്വരമാക്കി അനഘ. ഹൈസ്‌കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ പാവ നിർമാണം ഇനത്തിൽ മത്സരിച്ച പാലക്കാട് ചിറ്റൂർ ജി.വി.ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസുകാരി അനശ്വര തന്റെ പാവയിലൂടെ ലഹരിക്കെതിരായ സന്ദേശം കൂടി നൽകിയാണ് വേറിട്ട കാഴ്ചപകർന്നത്. അനഘ നിർമിച്ച ചാമുണ്ഡിത്തെയ്യം പാവ മത്സരവേദിയെ ആകർഷകമാക്കി.
മനോഹരമായ പാവകളും അനഘയുടെ അവതരണവും ശ്രദ്ധ പിടിച്ചുപറ്റുന്നതായി. ‘സുഖമല്ല ലഹരി, നാശത്തിന്റെ വാതിലാണ്’ എന്ന സന്ദേശം പകർന്നുനൽകുകയാണ് തെയ്യം. ചിത്രംവരയോടുള്ള അഗാധ താൽപര്യമാണ് അനഘയെ പാവ നിർമാണത്തിലേക്ക് നയിച്ചത്. കാര്യമായ പരിശീലനങ്ങളൊന്നുമില്ലാതെ സ്വന്തം പ്രയത്നവും അധ്യാപകരുടെ പ്രോത്സാഹനവും കൊണ്ടാണ് അനഘ സംസ്ഥാന മത്സരവേദിയിലെത്തിയത്.
കഴിഞ്ഞ വർഷം പ്രളയം ഇതിവൃത്തമാക്കി ‘കുട്ടിയും മനുഷ്യനും’ പാവകൾ നിർമിച്ച് ജില്ലതലത്തിൽ സമ്മാനം നേടിയിരുന്നു. കൊഴിഞ്ഞാമ്പാറ വടകരപ്പതി രമേഷ്-ഉഷ ദമ്പതികളുടെ മകളാണ്. സഹോദരൻ അഖിലേഷ് എലപ്പുള്ളി ജി.എ.പി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.