എമർജൻസി ഫണ്ട് ആഡംബരമല്ല, അനിവാര്യതയാണ്

നിനച്ചിരിക്കാതെയെത്തുന്ന അടിയന്തര സ്വഭാവമുള്ള സ്ഥിതിവിശേഷങ്ങളെ അഭിമുഖീകരിക്കുന്നതിന് സഹായകമാകുന് ന എമർജൻസി ഫണ്ട് മലയാളിക്കത്ര സുപരിചിതമാകണമെന്നില്ല. മറ്റൊരു തലത്തിൽ ചിന്തിക്കുകയാണെങ്കിൽ മലയാളിക്കതിന്‍റെ ആവശ്യവും അത്ര മേൽ ഉണ്ടായിരുന്നില്ല എന്നുവേണം കണക്കാക്കാൻ. ഏതാനും കാലം മുമ്പ് വരെ വരെ മുച്ചൂടും മുടിക്കുന്ന പ് രകൃതിക്ഷോഭങ്ങളും ജീവിത വ്യവസ്ഥയെ തന്നെ തലകീഴ്മറിക്കുന്ന മഹാമാരികളുമൊക്കെ ദൈവത്തിന്‍റെ സ്വന്തം ജനതക്ക് കേട് ടുകേൾവികളും സങ്കല്പകഥകളും മാത്രമായിരുന്നു. എന്നാൽ, രണ്ട് പ്രളയവും ഒരു നിപയും അതിജീവിച്ച് ഇപ്പോഴിതാ കോവിഡിനെ ചെറുത്ത് തോൽപ്പിക്കാൻ ശ്രമിക്കുകയാണ് കേരളീയ സമൂഹം ഒന്നടങ്കം.

ആദ്യ പ്രളയത്തിന് മുൻപ് വരെ പെട്ടെന്നുണ്ടാക ുന്ന രോഗം, അപകടം, തൊഴിൽ നഷ്ടപ്പെടൽ എന്നിവയായിരുന്നു മലയാളിയുടെ അടിയന്തര സാഹചര്യങ്ങളിൽ ഇടംപിടിച്ചിരുന്നത്. എന ്നാൽ സ്ഥിതി ആകെ കലങ്ങി മറിഞ്ഞു. ഇന്നിപ്പോൾ നാം ചിന്തിക്കുന്നത് ഇനിയൊരു ലോക്ഡൗൺ വന്നാൽ അതിനെ എങ്ങനെയൊക്കെ നേരി ടണം എന്നാണ്. കോവിഡാനന്തരം തൊഴിലില്ലായ്മ ഇനിയും രൂക്ഷമാകാനിടയുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇപ്പോൾ തന്നെ ലോ ക്ഡൗൺ കാരണമായി വരുമാന മാർഗം നിലച്ച് മുഴുപ്പട്ടിണിയിലേക്ക് വീണുപോയ അനേകം പേരെ ഒന്ന് കണ്ണോടിച്ചാൽ നമുക്ക് കാണാ നാകും. ദിവസവേതനക്കാരെയും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരെയുമാണ് ആദ്യം ഇത്തരം പ്രശ്നങ്ങൾ ബാധിക്കുകയെങ്കിലും സാഹചര്യം സങ്കീർണമാകുന്നതനുസരിച്ച് മുകൾത്തട്ടിലുള്ളവരിലേക്കും വ്യാപിക്കാൻ തുടങ്ങും. എന്നാൽ, വ്യക്തമായ സാമ്പത്തിക ആസൂത്രണമുള്ളവർക്ക് ഇത്തരം സന്ദർഭങ്ങളിൽ ഒരു പരിധിവരെ പിടിച്ച് നിൽക്കാനാകും എന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോൾ വായനക്കാരിലേറെ പേരും ചിന്തിക്കുന്നത് മികച്ച നിക്ഷേപങ്ങളുണ്ടെകിൽ ഇത്തരം സന്ദർഭങ്ങളെ അനായാസം നേരിടാം എന്നായിരിക്കാം. ഈ ചിന്തകൾ പോലെ എളുപ്പമാകണമെന്നില്ല കാര്യങ്ങൾ. ഇവിടെയാണ് എമർജൻസി ഫണ്ടിന്‍റെ പ്രസക്തി.

എന്താണ് എമർജൻസി ഫണ്ട്?

അടിയന്തരഘട്ടങ്ങൾ അഭിമുഖീകരിക്കാനായി നാം ഓരോരുത്തരും കരുതിവെക്കേണ്ട ഒരു നിക്ഷേപമാണ് എമർജൻസി ഫണ്ട്. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളിൽ പത്തിൽ നാല് പേരും എമർജൻസി ഫണ്ട് ഉള്ളവരാണ്. എന്നാൽ നമ്മുടെ നാട്ടിൽ എമർജൻസി ഫണ്ട് ഒരു ആഢംബരമായാണ് കണക്കാക്കപ്പെടുന്നത്. ചില അടിയന്തിര പ്രശ്നങ്ങളെ നേരിടാനാവശ്യമായ പണം കടമായോ ലോണായോ ലഭിക്കുന്നതിനുള്ള സാവകാശം നമുക്ക് ലഭിച്ചേക്കും. എന്നാൽ പ്രളയവും കോവിഡും പോലെയുള്ള തീവ്ര അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങൾക്ക് ഈ പറഞ്ഞവയൊന്നും ഒരു പരിഹാരമാകാനിടയില്ല. മേൽപറഞ്ഞത് പോലെ ലോൺ ലഭിച്ചാൽ അതിന്‍റെ പലിശയും, കടമാണെങ്കിൽ അതുണ്ടാക്കുന്ന കടപ്പാടും പിന്നീട് തലവേദന സൃഷ്ടിക്കാനുമിടയുണ്ട്.

തുടക്കം ആസൂത്രണത്തിൽ നിന്ന്

വ്യക്തവും സ്പഷ്ടവുമായ ആസൂത്രണമാണ് എമർജൻസി ഫണ്ടിന്‍റെ ആദ്യ പടി. ആദ്യം നിശ്ചയിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളെയാണ് അടിയന്തിര സ്വഭാവമുള്ളവയിൽ നിങ്ങൾക്ക് ഉൾപ്പെടുത്തേണ്ടത് എന്നാണ്. ഉദാഹരണം, കാറിലുണ്ടാകുന്ന വലിയ അറ്റകുറ്റപ്പണികൾ പല കാരണങ്ങൾ കൊണ്ടും ഒരാൾക്ക് അടിയന്തിരമായി പരിഹരിക്കേണ്ട ഒന്നല്ല എങ്കിൽ, മറ്റൊരാൾക്കത് ഒഴിച്ചുകൂടാനാകാത്തതാകും. ഇത്തരത്തിൽ നിങ്ങൾക്കുണ്ടാകാനിടയുള്ള അടിയന്തിര പ്രശ്നങ്ങളെ വിശകലനം ചെയ്ത ശേഷം അതിൽ ആവശ്യമുള്ളവയെ ഉൾപ്പെടുത്തുക. എന്നാൽ തീവ്ര അടിയന്തര സ്വഭാവമുള്ളവയെ ഒഴിവാക്കാനും പാടില്ല. ഇനി ചെയ്യേണ്ടത് തീരുമാനിച്ചുറപ്പിച്ച ആവശ്യങ്ങൾക്കല്ലാതെ എമർജൻസി ഫണ്ടിൽനിന്ന് പണം ചിലവഴിക്കില്ല എന്ന ദൃഢനിശ്ചയം എടുക്കുക എന്നതാണ്. ദൃഢനിശ്ചയം എടുത്താൽ മാത്രം പോര, അത് പ്രാവർത്തികമാക്കുകയും വേണം.

എത്ര വേണം നിക്ഷേപം?

നിക്ഷേപകനും ആശ്രിതർക്കും മൂന്ന് മുതൽ ആറു മാസം വരെ ഒരു അല്ലലുമില്ലാതെ ജീവിക്കാനാവശ്യമായ തുക എമർജൻസി ഫണ്ടിൽ ഉണ്ടാകണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ കണ്ണുംപൂട്ടി ഈ അഭിപ്രായത്തെ പിന്തുടരണമെന്നില്ല. തൊഴിൽ നഷ്ടപ്പെടാൻ സാധ്യത കുറവുള്ള മേഖലയിലാണ് ജോലിയെങ്കിൽ മൂന്ന് മാസത്തേക്കുള്ള തുക കരുതിയാൽ മതിയാകും. തൊഴിൽ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെങ്കിൽ അതനുസരിച്ചുള്ള കരുതൽ വേണ്ടി വരും. വിദേശത്തുള്ളത് പോലെ അൺഎംപ്ലോയ്മെന്‍റ് ഇൻഷുറൻസ് ഇന്ത്യയിൽ സുലഭമല്ല എന്നത് ഓർമ വേണം. ഇത്തരത്തിൽ ഓരോരുത്തരുടെയും ആവശ്യങ്ങൾ സ്വയം തിരിച്ചറിഞ്ഞ് എമർജൻസി ഫണ്ടിലേക്കുള്ള തുക സ്വയം നിശ്ചയിക്കുക എന്നതാണ് ഏറ്റവും ഉചിതം. എന്നിരുന്നാലും, മൂന്ന് മാസം ജീവിക്കാനാവശ്യമായ തുകയെങ്കിലും നീക്കിെവക്കുന്നത് റിസ്ക് കുറക്കാൻ ഉപകാരപ്പെടും. ജീവിതച്ചിലവുകൾ കൂടുംതോറും എമർജൻസി ഫണ്ടും ആനുപാതികമായി കൂടേണ്ടതുണ്ട്.

എവിടെ നിക്ഷേപിക്കാം?

എവിടെ നിക്ഷേപിക്കണം എന്നത് എമർജൻസി ഫണ്ടുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായൊരു ചോദ്യമാണ്. എമർജൻസി ഫണ്ടിലേക്ക് ആവശ്യമുള്ള തുകയുടെ 50 ശതമാനം സേവിങ്സ് അക്കൗണ്ടിലും ബാക്കി 50 ശതമാനം ലിക്വിഡ് മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുന്നത് ഉചിതമാകും എന്നാണ് വിലയിരുത്തുന്നത്. മുഴുവൻ പണവും സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിലും തെറ്റില്ല എങ്കിലും സേവിങ്സ് അക്കൗണ്ടിൽ ലഭിക്കാനിടയുള്ള പലിശയുടെ പത്ത് മടങ്ങ് നേട്ടം മ്യൂച്വൽ ഫണ്ടിൽനിന്നും ഉണ്ടായേക്കും. എമർജൻസി ഫണ്ടിനായി സേവിങ്സ് അക്കൗണ്ട് തുടങ്ങുമ്പോൾ ഉപഭോക്തൃ സൗഹൃദമായ ബാങ്കുകൾക്കാണ് ആദ്യ പരിഗണന നൽകേണ്ടത്. ഏതവസരത്തിലും പണം പിൻവലിക്കാൻ കഴിയേണ്ടതുണ്ട് എന്നതിനാലാണ് ഇത്. പലിശ നിരക്ക് രണ്ടാമത് മാത്രം നോക്കിയാൽ മതിയാകും. ഈ അക്കൗണ്ടിലേക്ക് മറ്റ് തുകകൾ നിക്ഷേപിക്കാതിരിക്കലാണ് ഉചിതം.

പണം എങ്ങനെ കണ്ടെത്താം?

കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലുമുള്ള ജീവിതച്ചിലവുകൾ എമർജൻസി ഫണ്ടായി കരുതണമെന്ന് സൂചിപ്പിച്ചിരുന്നുവല്ലോ. പെട്ടെന്നൊരു ദിവസം വലിയൊരു തുക ബാങ്കിൽ നിക്ഷേപിക്കുക എന്ന് പറയുന്നത് പലർക്കും അധിക ബാധ്യത ആകാനേ ഇടയുള്ളൂ. സമയമെടുത്ത് ഗഡുക്കളായി വേണം എമർജൻസി ഫണ്ട് രൂപപ്പെടുത്താൻ. നികുതിയിനത്തിൽ ലഭിക്കുന്ന ഇളവുകൾ എമർജൻസി ഫണ്ടിലേക്ക് എത്തിക്കുന്നത് ബാധ്യത കുറക്കാൻ സഹായകമാകും. എമർജൻസി ഫണ്ടായി നിങ്ങൾ കരുതിയ അത്രയും തുക സ്വരൂപിക്കുന്നതു വരെ അനാവശ്യ ചിലവുകൾ നിയന്ത്രിച്ചുകൊണ്ട് പണം എമർജൻസി ഫണ്ടിലേക്ക് എത്തിക്കുന്നതിനെയും സാമ്പത്തിക വിദഗ്ധർ ശിപാർശ ചെയ്യുന്നുണ്ട്.

സാമ്പത്തിക മാന്ദ്യത്തെ പോലും ഒരുപരിധി വരെ ചെറുത്ത് തോൽപ്പിക്കാൻ എമർജൻസി ഫണ്ടിന് കഴിയുമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. മറ്റ് നിക്ഷേപങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ എമർജൻസി ഫണ്ടിലേക്കുള്ള തുക നീക്കിവെക്കണമെന്നാണ് സാമ്പത്തിക വിദഗ്ദർ നൽകുന്ന ഉപദേശം. എന്നിട്ടും ഇന്ത്യയിൽ എമർജൻസി ഫണ്ട് വേണ്ട രീതിയിൽ പരിഗണിക്കപ്പെടുന്നില്ല. ക്രെഡിറ്റ് കാർഡ് സംസ്കാരത്തിലേക്ക് അതിവേഗം പറിച്ചുനടപ്പെട്ട നമ്മുടെ യുവജനതയാണ് എമർജൻസി ഫണ്ടുകളിലേക്ക് അധികം വൈകാതെ എത്തേണ്ടത്. കാരണം, ഇനിയങ്ങോട്ട് എന്തൊക്കെ വിഷമഘട്ടങ്ങൾ ഉണ്ടായാലും നമുക്ക് മുന്നേറേണ്ടതുണ്ട്. ഏത് സാഹചര്യവും നേരിടാൻ കെൽപ്പുള്ളത്രയും സാമ്പത്തിക അടിത്തറയുള്ള ഒരു സമൂഹം വളർന്നുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിലെ ഗവേഷകനാണ്)

Tags:    
News Summary - teh need of emergency fund -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.