പി.എഫ്: 58നുമുമ്പ് പിന്‍വലിക്കാവുന്നത് തൊഴിലാളിവിഹിതം മാത്രം

ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ടിന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവിധ കോണുകളില്‍നിന്ന് പ്രതിഷേധങ്ങളുയരുന്നത് തിരിച്ചറിഞ്ഞ് ധനമന്ത്രാലയം പിന്‍വലിച്ചെങ്കിലും പി.എഫ് പിന്‍വലിക്കല്‍ സംബന്ധിച്ച തൊഴില്‍ മന്ത്രാലയത്തിന്‍െറ പുതിയ ചട്ടം ജീവനക്കാര്‍ക്ക് തിരിച്ചടിയാവും. പി.എഫില്‍ പണമടക്കുന്നവര്‍ നിലവിലെ ജോലി വിടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ അക്കൗണ്ടിലെ തുക പൂര്‍ണമായും പിന്‍വലിക്കാനുണ്ടായിരുന്ന അനുവാദം പുതിയ ചട്ടപ്രകാരം ഇല്ലാതാവും. തൊഴില്‍ നഷ്ടപ്പെട്ട് രണ്ടു മാസം പിന്നിട്ടാല്‍ അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാമായിരുന്ന സ്ഥാനത്ത് ഇനിമേല്‍ തൊഴിലാളി അടച്ച വിഹിതം മാത്രമേ പിന്‍വലിക്കാനാവൂ. തൊഴിലുടമയുടെ വിഹിതവും പലിശയും 58 വയസ്സു തികഞ്ഞശേഷമേ ലഭിക്കൂ. അതേസമയം, വിവാഹം, പ്രസവം എന്നിവയെ തുടര്‍ന്ന് ജോലി വിടുന്ന വനിതാ ജീവനക്കാര്‍ക്ക് മുഴുവന്‍ തുകയും നല്‍കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, വിരമിക്കല്‍ പ്രായം പൂര്‍ത്തിയായശേഷം ലഭിക്കുന്ന തുകക്ക് പലിശ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
നിലവിലെ നിയമപ്രകാരം മൂന്നു വര്‍ഷം തുടര്‍ച്ചയായി വിഹിതം എത്താത്ത അക്കൗണ്ടുകള്‍ നിഷ്ക്രിയമായാണ് പരിഗണിക്കുക. ആ തുകക്ക് എന്തെങ്കിലും അധിക വിഹിതം നല്‍കാറില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.