പുടിന് ആത്മാർത്ഥതയില്ല; റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധം ഏ​ർപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: റഷ്യയുടെ രണ്ട് പ്രധാന എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്. റോസ്നെഫ്റ്റ്, ലുക്ഓയിൽ തുടങ്ങിയ റഷ്യയുടെ ഏറ്റവും വലിയ കമ്പനികൾക്കെതിരെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധമേർപ്പെടുത്തിയത്. യു.എസ് ട്രഷറി സെക്രട്ടറി ചീഫ് സ്കോട്ട് ബെസന്റാണ് ഉപരോധ തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ആത്മാർത്ഥതയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഹംഗറിയിലെ ബുഡപെസ്റ്റിൽ നടത്താനിരുന്ന ട്രംപ്-പുടിൻ ചർച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ഉപരോധം.

അർത്ഥശൂന്യമായ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് പുടിൻ വിസമ്മതിച്ചതിനാലാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ബെസന്റ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കടുത്ത നടപടി ട്രംപ് സ്വീകരിക്കുമെന്നും ​അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷം റഷ്യക്കെതിരെ യു.എസ് പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ഉപരോധമാണിത്. യുക്രെയ്ൻ സമാധാനം നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഉപരോധം പ്രഖ്യാപിക്കുന്നത് മാസങ്ങളോളം നീട്ടിവെച്ച ശേഷമാണ് ട്രംപിന്റെ നീക്കം. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ പുടിന് ഒരു താൽപര്യവുമില്ലെന്ന് കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹവുമായി ഫോണിൽ സംസാരിച്ച ട്രംപിന് ബോധ്യമായെന്നാണ് സൂചന.

റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് യൂറോപ്യൻ യൂനിയനും ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയിൽനിന്ന് 2027ഓടെ പ്രകൃതി വാതകം വാങ്ങുന്നത് പൂർണമായും അവസാനിപ്പിക്കാനാണ് പദ്ധതി.

യു.എസ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയർന്നു. ബാരലിന് ഒരു ഡോളറാണ് വർധിച്ചത്. 

Tags:    
News Summary - US sanctions Russia’s two largest oil companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT