ഹൂതി ആക്രമണം: കപ്പലുകൾ ചെങ്കടൽ യാത്ര നിർത്തിയതോടെ എണ്ണ വില കുത്തനെ ഉയർന്നു

ലണ്ടൻ: ഇസ്രായേൽ ബന്ധമുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ​യമനിലെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ തുടർന്ന് ചെങ്കടലിലൂടെയുള്ള എല്ലാ ചരക്കുനീക്കങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പ്രമുഖ എണ്ണക്കമ്പനിയായ ബി.പി അറിയിച്ചതിനുപിന്നാലെ ഇന്ധനവില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഒായിലിന് 2.7 ശതമാനം ഉയർന്ന് ബാരലിന് 78.68 ഡോളറിലെത്തി. യു.എസ് എണ്ണവില ബാരലിന് 2.7 ശതമാനം ഉയർന്ന് 73.38 ഡോളറിലെത്തി.

ചെങ്കടൽ വഴിയുള്ള യാത്ര തൽക്കാലത്തേക്ക് നിർത്തിവെക്കുന്നതായി ഇന്നലെയാണ് നിരവധി പ്രമുഖ കപ്പൽ കമ്പനികൾ പ്രഖ്യാപിച്ചത്. ഇത് ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിപ്പിക്കുമെന്നും ആഗോളതലത്തിൽ വിലവർധന ബാധിക്കു​മെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രകൃതി വാതക വിപണിയെയും ചെങ്കടൽ യാത്രാനിരോധനം ബാധിച്ചു. യൂറോപ്പിൽ 9 ശതമാനത്തിലധികം വർധിച്ച് 36 യൂറോ ആയി ഉയർന്നു.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം നിർത്തണമെന്നാവശ്യ​പ്പെട്ടാണ് യമൻ ആസ്ഥാനമായുള്ള ഹൂതികൾ കപ്പലുകൾ ആക്രമിക്കുന്നത്. യുദ്ധം തുടർന്നാൽ ഇസ്രായേൽ ബന്ധമുള്ള ഒരു കപ്പൽ പോലും ഇതുവഴി കടത്തിവിടി​ല്ലെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ള എല്ലാ കപ്പലുകളും പിടിച്ചെടുക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.

സ്വാൻ അറ്റ്ലാന്റിക്, എംഎസ്‌സി ക്ലാര എന്നീ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ നേരത്തെ ആക്രമണമുണ്ടായിരുന്നു. നവംബർ 19ന് ഗാലക്‌സി ലീഡർ എന്ന ചരക്ക് കപ്പൽ ഹൂതികൾ റാഞ്ചിയതാണ് ആദ്യസംഭവം. കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടർക്കഥയായതോടെയാണ് ഈ നിർണായക കപ്പൽ പാതയിലൂടെയുള്ള സേവനം അവസാനിപ്പിക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യുന്നതെന്ന് കപ്പൽ കമ്പനികൾ അറിയിച്ചു.

ചെങ്കടലിലൂടെയുള്ള എല്ലാ ഗതാഗതവും താൽക്കാലികമായി നിർത്തിവെക്കാനാണ് പ്രമുഖ എണ്ണക്കമ്പനിയായ ബി.പിയുടെ തീരുമാനം. ചെങ്കടൽ വഴി പോകുന്ന തങ്ങളുടെ ചില കപ്പലുകൾ വഴിതിരിച്ചുവിട്ടതായി നോർവീജിയൻ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ഇക്വിനോറും അറിയിച്ചിരുന്നു. ചെങ്കടൽ ഒഴിവാക്കി യാത്ര ചെയ്യുമെന്ന് ഓയിൽ ഷിപ്പിങ് കമ്പനികളായ യൂറോനാവും ഫ്രണ്ട്‌ലൈനും അറിയിച്ചു.

ചെങ്കടലിൽ സുരക്ഷ ഉറപ്പാക്കുന്നത് വരെ ആഫ്രിക്കയ്ക്ക് ചുറ്റുമുള്ള നിരവധി കപ്പലുകൾ വഴിതിരിച്ചുവിടുമെന്ന് ജർമ്മൻ ഷിപ്പിങ് കമ്പനിയായ ഹപാഗ്-ലോയ്ഡ് പറഞ്ഞു. അടുത്ത രണ്ടാഴ്ച ചെങ്കടലിലൂടെ പോകുന്ന തങ്ങളുടെ കപ്പലുകളെ ഗുഡ് ഹോപ്പിലേക്ക് തിരിച്ചുവിടുമെന്ന് തായ്‌വാനീസ് ഷിപ്പിങ് കമ്പനിയായ യാങ് മിങ് ട്രാൻസ്‌പോർട്ട് അറിയിച്ചു.

Tags:    
News Summary - Oil, gas prices rise as BP stops Red Sea shipments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT