മുംബൈ: ബജറ്റിന് പിന്നാലെ വലിയ തകർച്ച നേരിട്ട ഇന്ത്യൻ ഓഹരി വിപണികളിൽ തിങ്കളാഴ്ച മുന്നേറ്റമുണ്ടായി.വ്യാപാരത്തിന്റെ തുടക്കത്തിൽ നഷ്ടം നേരിട്ടുവെങ്കിലും പിന്നീട് വിപണികൾ തിരികെ കയറുകയായിരുന്നു. ദേശീയ സൂചിക നിഫ്റ്റിയും ബോംബെ സുചിക സെൻസെക്സും ഇപ്പോൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ദിവസം ബജറ്റിന് പിന്നാലെയുണ്ടായ തിരിച്ചടിയിൽ നിന്നും വിപണി പൂർണമായും കരകയറിയിട്ടില്ല.
ഉച്ചയോടെ സെൻസെക്സിൽ 460 പോയിന്റ് നേട്ടമുണ്ടായി. നിഫ്റ്റി 24,926 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, ഏഷ്യൻ പെയിന്റ് എന്നീ കമ്പനികൾക്കാണ് നിഫ്റ്റയിൽ വൻ നേട്ടമുണ്ടായത്. ശ്രീറാം ഫിനാൻസ്, മാക്സ് ഹെൽത്ത്കെയർ എന്നിവ നഷ്ടമുണ്ടാക്കി.
എണ്ണവിലയിലുണ്ടായ ഇടിവും ദീർഘകാലത്തിൽ സമ്പദ്‍വ്യവസ്ഥയിൽ വളർച്ചയുണ്ടാവുമെന്ന പ്രതീക്ഷയുമാണ് ഇന്ന് വിപണി ഉയരാനുള്ള പ്രധാനകാരണം. ഡോളറിനെതിരെ രൂപയും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. രൂപയുടെ മൂല്യം 37 പൈസ നേട്ടത്തോടെ 91.56ലേക്ക് എത്തി.
അതേസമയം, സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. തിങ്കാളാഴ്ച ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലേക്ക് എത്തി. പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി ഇടിഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില ഇടിയുന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 3.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,703.27 ഡോളറായി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഒരുവേളയിൽ സ്വർണം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.