2021ൽ സെൻസെക്സ്​ 21 ശതമാനവും നിഫ്​റ്റി 23 ശതമാനവും ഉയർന്നു; പുതുവർഷത്തിൽ ഒമിക്രോൺ ആശങ്ക

ഓഹരി വിപണി വർഷാന്ത്യ വാരത്തിൽ നേട്ടത്തിലേ പ്രവേശിച്ച്‌ പുതു വർഷത്തിൽകുടുതൽ മികവിന്‌ അവസരം ഒരുക്കുമെന്ന പ്രതീക്ഷകൾക്ക്‌ നിറം പകർന്നു. പിന്നിടുന്ന വർഷം ബോംബെ സെൻസെക്‌സ്‌ 21 ശതമാനവും നിഫ്‌റ്റി സൂചിക 23 ശതമാനവും വർധിച്ചു. പോയവാരം ഇവ യഥാക്രമം 112, 18 പോയിൻറ്റ്‌ നേട്ടത്തിലാണ്‌. കടന്ന്‌ പോയ വാരത്തിന്‍റെ തുടക്കത്തിൽ ഇന്ത്യൻ മാർക്കറ്റ്‌ ശക്തമായ വിൽപ്പന സമ്മർദ്ദത്തെ അഭിമുഖീകരിച്ചങ്കിലും വാരമധ്യത്തിലെ തിരിച്ചു വരവ്‌ പ്രദേശിക നിക്ഷേപകർക്ക്‌ ആത്‌മവിശ്വാസം പകർന്നു.

അതേ സമയം വിദേശ-ധനകാര്യസ്ഥാപനങ്ങൾ വിൽപ്പനക്കാരായി തുടരുകയാണ്‌. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മുൻ നിര രണ്ടാം നിര ഓഹരികളിലെ താൽപര്യം നിലനിർത്തിയെങ്കിലും വാരാവസാന ദിനം അവരും ലാഭമെടുപ്പിലേയ്‌ക്ക്‌ ചുവടു മാറ്റി.

താഴ്‌ന്ന റേഞ്ചിൽ നിന്നുള്ള തിരിച്ചു വരവ്‌ സൂചികയ്‌ക്ക്‌ പുതുജീവൻ പകരുമെങ്കിലും ഒമിക്രോൺ വ്യാപനം വിപണികളിൽ ആശങ്ക പരത്തുന്നു. പല സംസ്ഥാനങ്ങളും രാത്രികാല കർഫ്യൂവിലേയ്‌ക്ക്‌ നീങ്ങുന്നത്‌ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമോയെന്ന ഭീതി ഒരു വിഭാഗം നിക്ഷേപകരിൽ ചാഞ്ചാട്ടമുളവാക്കാം.

വിദേശ ഫണ്ട്‌ മാനേജർമാർ ക്രിസ്‌തുമസ്‌‐ന്യൂ ഇയർ ഒഴിവു ദിനങ്ങൾക്ക്‌ ശേഷമേ ഇനി വിപണിയിൽ തിരിച്ചെത്തു. അതുകൊണ്ട്‌ തന്നെ മുന്നിലുള്ള ദിനങ്ങളിൽ സൂചിക നേരിയ റേഞ്ചിൽ നീങ്ങാമെങ്കിലും ഡിസംബർ സീരീസ്‌ സെറ്റിൽമെൻറ്‌ ഓപ്പറേറ്റർമാരെ ചെറിയ അളവിൽ സ്വാധീനിക്കും.

മുൻ നിര ഓഹരികൾ പലതും നേട്ടത്തിലേയ്‌ക്ക്‌ തിരിഞ്ഞു, താഴ്‌ന്ന റേഞ്ചിൽപുതിയ വാങ്ങലിന്​ ഓപ്പറേറ്റർമാർ കാണിച്ച താൽപര്യത്തിൽ ടി.സി.എസ്​, വിപ്രോ, ഇൻഫോസിസ്‌, എച്ച്‌.സി.എൽ ടെക്‌, ആർ.ഐ.എൽ, സിപ്ല, സൺ ഫാർമ്മ, ഡോ: റെഡീസ്‌, ഹിൻഡാൽക്കോ, എയർടെൽ, എൽ ആൻഡ്​ ടി, മാരുതി സുസുക്കി തുടങ്ങിയവ മുന്നേറി. അതേ സമയം ലാഭമെടുപ്പും വിൽപ്പന സമ്മർദ്ദവും ഐ.സി.ഐ.സി.ഐ ബാങ്ക്‌, കോൾ ഇന്ത്യാ, ടാറ്റാ മോട്ടേഴ്‌സ്‌, ഒ.എൻ.ജി.സി, ബജാജ്‌ ഓട്ടോ, ടാറ്റാ സ്‌റ്റീൽ തുടങ്ങിയവയെ തളർത്തി.

ബോംബെ സെൻസെക്‌സ്‌ 57,478 ൽ നിന്നും 55,179 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം വാരാവസാനം വീണ്ടും 57,000 ന്‌ മുകളിൽ ഇടം കണ്ടെത്തി. മാർക്കറ്റ്‌ ക്ലോസിങിൽ സെൻസെക്‌സ്‌ 57,124 പോയിന്‍റിലാണ്‌. ഈ വാരം 57,983 ൽ ആദ്യ പ്രതിരോധമുണ്ട്‌, സൂചികയുടെ താങ്ങ്‌ 55,722 പോയിൻറ്റിലാണ്‌.

നിഫ്‌റ്റി സൂചിക വാരാവസാനം 17,000 ന്‌ മുകളിൽ തിരിച്ച്‌ എത്തിയത്‌ ചെറുകിട നിക്ഷേപകരുടെ ആത്‌മവിശ്വാസം ഉയർത്തി. ഓപ്പണിങ്‌ ദിനത്തിലെ വിൽപ്പന സമ്മർദ്ദത്തിൽ 16,985 ൽ നിന്ന്‌ 16,424 ലേയ്‌ക്ക്‌ തളർന്ന സൂചിക വാരാവസാനം 17,003 പോയിൻറ്റിലാണ്‌. ഈവാരം 16,583 ലെ താങ്ങ്‌ നിലനിർത്തി 17,250‐17,300 റേഞ്ചിലേയ്‌ക്ക്‌ തിരിച്ചു വരവിന്‌ നീക്കം നടത്താം.

ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ്‌ 20 റേഞ്ചിൽ നിന്നും 16 ലേയ്‌ക്ക്‌ താഴ്‌ന്നത്‌ താൽക്കാലികമായി ശുഭ സൂചനയാണ്‌. സാങ്കേതിക വശങ്ങൾ സൂചിക വീണ്ടും കുറയുമെന്ന നിലയിൽ നീങ്ങുന്നത്‌ നിക്ഷേപകരെ ആകർഷിക്കാം. വിപണിയിൽ അമിതമായ ചാഞ്ചാട്ടം ദൃശ്യമാവുന്ന അവസരങ്ങളിൽ വോളാറ്റിലിറ്റി ഇൻഡക്‌സ്‌ ഉയർന്ന്‌ നിക്ഷേപകർക്ക് അപായ സൂചന നിൽക്കാറുണ്ട്‌.

വിനിമയ വിപണിയിൽ രൂപ തളർച്ചയിൽ നിന്ന്‌ നേരിയ തിരിച്ച്‌ വരവ്‌ നടത്തി.വാരാരംഭത്തിൽ 76.06 ൽ നീങ്ങിയ രൂപ പിന്നീട്‌ 75.39 ലേയ്‌ക്ക്‌ ശക്തപ്രാപിച്ചു. ഈവാരം രൂപ മികവ്‌ നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്‌ ഫോറെക്‌സ്‌ മാർക്കറ്റിലെ ഇടപാടുകാർ. ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ഉയർന്നു. വാരാരംഭത്തിൽ 69.60 ഡോളറിൽ വ്യാപാരം നടന്ന എണ്ണ പിന്നീട്‌ കരുത്ത്‌ കാണിച്ച്‌ 76.60 ഡോളറായി. ആഗോള സ്വർണ വിലയിലും നേരിയ ഉണർവ്‌ കണ്ടു. ട്രോയ്‌ ഔൺസിന്‌ 1784 ഡോളറിൽ നിന്ന്‌ മഞ്ഞലോഹം 1801 ഡോളറായി.

Tags:    
News Summary - Indian Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT