മ്യൂച്ചൽ ഫണ്ട് കരുത്തിൽ കുതിക്കാൻ വിപണി; അടുത്തയാഴ്ച നിർണായകമാവുക ഇക്കാര്യങ്ങൾ

ആഭ്യന്തര മ്യൂച്ചൽഫണ്ടുകൾ വൻകിട ഓഹരികളിൽ നിക്ഷേപത്തിന്‌ കാണിച്ച ഉത്സാഹം മുൻ നിര ഇൻഡക്‌സുകൾ പ്രതിവാര നേട്ടത്തിലേക്ക്‌ പ്രവേശിക്കാൻ അവസരം ഒരുക്കി. രണ്ടാഴ്‌ച്ചകളിലെ തുടർച്ചയായ തിരിച്ചടിക്ക്‌ ശേഷമാണ്‌ ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്‌. സെൻസെക്‌സ്‌ 1385 പോയിന്റും നിഫ്‌റ്റി സൂചിക 501 പോയിന്റും പ്രതിവാര മികവിൽ.

നിഫ്‌റ്റി 21,352 ൽ നിന്നും തുടക്കത്തിൽ അൽപ്പം തളർന്നങ്കിലും തിരിച്ച്‌ വരവിൽ സർവകാല റെക്കോർഡായ 22,126 വരെ കയറി. വാരാന്ത്യം ക്ലോസിങിൽ സൂചിക 21,853 പോയിന്റിലാണ്‌. വരും ദിവസങ്ങളിൽ നിഫ്‌റ്റിക്ക് 21,806 ലെ താങ്ങ്‌ നഷ്‌ടപ്പെട്ടാൽ 21,736 ലേക്ക്‌ തിരുത്തൽ കാഴ്‌ച്ചവെക്കാം.

ഡെയ്‌ലി ചാർട്ട്‌ വിലയിരുത്തിയാൽ 21,511 – 21,169ൽ സപ്പോർട്ട്‌ പ്രതീക്ഷിക്കാം. മുന്നേറിയാൽ നിഫ്‌റ്റിക്ക്‌ 22,160-22,467 റേഞ്ചിൽ പ്രതിരോധം നേരിടാം. മറ്റ്‌ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ പാരാബോളിക്ക്‌ എസ്‌.ഏ.ആർ ബുള്ളിഷ്‌ മൂഡിലേയ്‌ക്ക്‌ തിരിഞ്ഞു. അതേ സമയം സൂപ്പർ ട്രൻറ്‌ വിൽപ്പനക്കാർക്ക്‌ അനുകൂലമാണ്‌. ബോംബെ സെൻസെക്‌സ്‌ 70,700 പോയിന്റിൽ നിന്നും 73,089 ലേയ്‌ക്ക്‌ മുന്നേറി, വാരാന്ത്യം സൂചിക 72,085 ലാണ്‌. ഈവാരം 70,982 ൽ താങ്ങും 73,138 ൽ പ്രതിരോധവും നിലനിൽക്കുന്നു.

മുൻനിര ഓഹരിയായ ബി.പി.സി.എൽ, അദാനി പോർട്ട്‌, ഒ.എൻ.ജി.സി, ടാറ്റാ മോട്ടേഴ്‌സ്‌, മാരുതി, എം ആൻറ്‌ എം, ഹിൻഡാൽക്കോ, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, എസ്‌.ബി.ഐ, ആക്‌സിസ്‌ ബാങ്ക്, വിപ്രോ, ഇൻഫോസിസ്‌, ടി.സി.എസ്, എച്ച്‌.സി.എൽ ടെക്കിലും ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമായി. റിലയൻസ് ഓഹരി വാരാന്ത്യം 2950 രൂപ വരെ ഉയർന്ന ശേഷം 2915 ലാണ്‌. ആർ.ഐ.എൽ സാങ്കേതികമായി ബുള്ളി​ഷ്‌ മൂഡിലാണ്‌.

തെരഞ്ഞടുപ്പ്‌ മുന്നിൽ കണ്ടുള്ള കേന്ദ്ര ബജറ്റ്‌ ഓഹരി വിപണിയിൽ കാര്യമായ ചലനമുളവാക്കിയില്ല. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞ വാരം എല്ലാ ദിവസങ്ങളിലും വാങ്ങലുകാരായി മൊത്തം 10,102 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രണ്ട്‌ ദിവസങ്ങളിൽ 1842 കോടി രൂപ നിക്ഷേപിച്ച വിദേശ ഒപ്പറേറ്റർമാർ മറ്റ്‌ ദിവസങ്ങളിലായി 3851 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വിദേശ ഫണ്ടുകളുടെ വിൽപ്പനക്ക്‌ ഇടയിലും യു.എസ്‌ ഡോളറിന്‌ മുന്നിൽ രൂപ കരുത്ത്‌ നേടി. രൂപ 83.11 ൽ നിന്നും ഫെഡ്‌ റിസർവിൻറ നീക്കങ്ങൾ ഇടയിൽ 82.80 ലേയ്‌ക്ക്‌ കരുത്ത്‌ കാണിച്ച ശേഷം ക്ലോസിങിൽ 82.88 ലാണ്‌. വിനിമയ വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ മൂല്യം 82.50 ലേയ്‌ക്ക്‌ മികവ്‌ കാണിക്കാം.

ആർ.ബി.ഐ വർഷത്തിൻറ ആദ്യ പകുതിയിൽ പലിശ നിരക്ക്‌ സ്‌റ്റെഡിയായി നിലനിർത്താം. അതേ സമയം തെക്ക്‌ പടിഞ്ഞാറൻ കാലവർഷം അനുകൂലമെന്ന്‌ കണ്ടാൽ കാർഷികോൽപാദനം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത്‌ റിസർവ്‌ ബാങ്ക്‌ പലിശ നിരക്കിൽ ഇളവുകൾ പ്രഖ്യാപിക്കാം.

വിദേശ ഫണ്ടുകൾ ഡിസംബറിൽ 66,135 കോടി രൂപയുടെ നിക്ഷേപിച്ചെങ്കിലും ജനുവരിയിൽ അവർ 25,744 കോടി രൂപ തിരിച്ചു പിടിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ജനുവരിയിൽ അവർ വിൽപ്പനക്കാണ്‌ മുൻ തൂക്കം നൽകിയത്‌. 2023 ജനുവരിയിൽ 28,852 കോടി രൂപയും 2022 ൽ 33,303 കോടി രൂപയും അവർ പിൻവലിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT