കാനഡയിൽ ഉലഞ്ഞ് വിപണി; ഇരു സൂചികകളും കനത്ത നഷ്ടത്തിൽ

കാനഡയുമായി ഭൗമരാഷ്‌ട്രീയ വിഷയ കൈകാര്യം ചെയുന്നതിൽ വിദേശ മന്ത്രാലയത്തിന്‌ സംഭവിച്ച വീഴ്ച്ച ഓഹരി സൂചികയെ സ്വാധീനിച്ചു. കാനഡയുമായുള്ള നയതന്ത്ര ബന്ധത്തിലെ സ്വരചേർച്ചയില്ലായ്മ പെൻഷൻ ഫണ്ടുകളിൽ വിള്ളലുവാക്കി. ഓഹരി വിപണിയിലുണ്ടായ വിൽപന സമ്മർദ്ദം മൂലം നിക്ഷേപകർക്ക്‌ നഷ്‌ടപ്പെട്ടത്‌ ആറ്‌ ലക്ഷം കോടി രൂപ. ബോംബെ സൂചിക 1829 പോയിൻറ്റും നിഫ്‌റ്റി 518 പോയിൻറ്റും പ്രതിവാര നഷ്‌ടത്തെ അഭിമുഖീകരിച്ചു.

വിദേശ ഫണ്ടുകളുടെ പ്രോഫിറ്റ്‌ ബുക്കിങും ഊഹക്കച്ചവടക്കാരിൽ നിന്നുള്ള വിൽപ്പന സമ്മർദ്ദവും തിരുത്തലിന്‌ ശക്തി പകർന്നു. പിന്നിട്ടവാരം നാല്‌ ദിവസങ്ങളിലും സൂചിക നഷ്‌ടത്തിലായിരുന്നു. ബി.എസ്‌.ഇ മിഡ്‌ക്യാപ്‌, സ്‌മോൾ ക്യാപ്‌ ഇൻഡക്‌സുകൾ രണ്ട്‌ ശതമാനം താഴ്‌ന്നു.സെൻസെക്‌സ്‌ 67,786 പോയിൻറ്റിൽ നിന്നും വിൽപ്പന തരംഗത്തിൽ 65,952 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 66,009 ലാണ്‌. കഴിഞ്ഞ ദിവസങ്ങളിലെ സമ്മർദ്ദത്തിൻറ തുടർച്ചയെന്നോണം വീണ്ടും ലാഭമെടുപ്പിന്‌ തിങ്കളാഴ്‌ച്ച നീക്കം നടന്നാൽ 65,378 - 64,748 പോയിൻറ്റ്‌ വരെ സാങ്കേതിക തിരുത്തൽ തുടരാം.

നിഫ്‌റ്റി 20,192 ൽ നിന്നും 19,734 ലെ താങ്ങ്‌ തകർത്ത്‌ 19,657 വരെ ഇടിഞ്ഞു. മാർക്കറ്റ്‌ ക്ലോസിങിൽ സൂചിക 19,674 പോയിന്റിലാണ്. ഈവാരം 19,491 - 19,309 ൽ താങ്ങും 20,021 ൽ പ്രതിരോധവും നിലനിൽക്കുന്നു. പോയവാരം വിപണിക്ക്‌ 21 ദിവസങ്ങളിലെ ശരാശരിക്ക്‌ മുകളിൽ പിടിച്ചു നിൽക്കാൻ കഴിയാഞ്ഞതും ദുർബലാവസ്ഥയിലേയ്‌ക്ക്‌ വിരൽ ചൂണ്ടുന്നു. സൂചികയുടെ 50 ദിവസങ്ങളിലെ ശരാശരി വിലയിരുത്തിയാൽ 19,600-19,500 ൽ താങ്ങ്‌ പ്രതീക്ഷിക്കാം. ഈ റേഞ്ചിൽ നിന്നും ഉയർന്നാലും 19,800-900 ൽ പ്രതിരോധം തല ഉയർത്തും.

നിഫ്‌റ്റി സെപ്റ്റംബർ ഫ്യൂച്ചറിൽ ഓപ്പൺ ഇൻറ്ററെസ്‌റ്റ്‌ കഴിഞ്ഞവാരത്തിലെ 125.9 ലക്ഷം കരാറുകളിൽ നിന്നും 118.6 ലക്ഷത്തിലേയ്‌ക്ക്‌ ഇടിഞ്ഞു. വ്യാഴാഴ്‌ച്ചയാണ്‌ സെപ്‌റ്റംബർ സീരീസ്‌ സെറ്റിൽമെൻറ്റ്‌. മുൻ നിര ഓഹരികളായ എച്ച്‌.ഡി എഫ്‌.സി ബാങ്ക്‌ ഓഹരി വില എട്ട്‌ ശതമാനം ഇടിഞ്ഞു. ഇൻഫോസിസ്‌, വിപ്രോ, എച്ച്.സി.എൽ ടെക്‌, ഐ.സി.ഐ.സി. ഐ ബാങ്ക്‌, ടാറ്റാ സ്‌റ്റീൽ, സൺ ഫാർമ്മ, ഐ.ടി.സി, എയർടെൽ, ടാറ്റാ മോട്ടേഴ്‌സ്‌ ഓഹരികൾക്കും തളർച്ച.

വിദേശ ഫണ്ടുകൾ 8682 കോടി രൂപയുടെ വിൽപ്പന നടത്തി. പത്ത്‌ ആഴ്‌ച്ചകളിൽ ഇത്തര ശക്തമായ വിൽപ്പന ആദ്യം. ആഭ്യന്തര ഫണ്ടുകൾ 2512 കോടി രൂപയുടെ വാങ്ങലും 573 കോടി രൂപയുടെ വിൽപ്പനയും നടത്തി. സെപ്‌റ്റംബറിൽ വിദേശ ഫണ്ടുകൾ 16,934 കോടി രൂപയുടെ വിൽപ്പന നടത്തി.

രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം സെപ്റ്റംബർ 15 ന് അവസാനിച്ച വാരം 867 മില്യൺ ഡോളർ കുറഞ്ഞ് 593.037 ബില്യൺ ഡോളറായി. 2021 ഒക്‌ടോബറിൽ കരുതൽ ശേഖരം 645 ബില്യൻ ഡോളറായി. വിദേശ നിക്ഷേപത്തിൻറ പിൻബലത്തിൽ കരുതൽ ധനം വീണ്ടും 600 ബില്യ പ്രവേശിക്കുമെന്ന്‌ ധനമന്ത്രാലയം കണക്ക്‌ കൂട്ടിയ അവസരത്തിലാണ്‌ കാനഡയുമായുള്ള പുതിയ പ്രശ്‌നങ്ങൾ തല ഉയർത്തുന്നത്‌. ഇത്‌ കരുതൽ ധനം വീണ്ടും കുറയാൻ ഇടയാക്കും.

ന്യൂയോർക്കിൽ സ്വർണ വില ഔൺസിന്‌ 1924 ഡോളറിൽ നിന്നും നേരിയ ചാഞ്ചാട്ടങ്ങൾക്ക്‌ ശേഷം പഴയ നിലവാരത്തിൽ ക്ലോസിങ്‌ നടന്നു. സാങ്കേതികമായി വീക്ഷിച്ചാൽ താൽകാലികമായി 1954- 1880 ഡോളറിൽ സ്വർണം സഞ്ചരിക്കാം.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT