തിരികെ കയറി സൂചികകൾ; ഈ ആഴ്ച നേട്ടം നിലനിർത്താനാവുമോ ?

കൊച്ചി: ഓഹരി സൂചിക വീണ്ടും പ്രതിവാര നേട്ടത്തിലേക്ക് പ്രവേശിച്ചു. ആഭ്യന്തര മ്യൂച്ചൽഫണ്ടുകൾ വാങ്ങലിന് ഉത്സാഹിച്ചത്‌ കണ്ട്‌ ഈവർഷത്തെ ഏറ്റവും കനത്ത പ്രതിദിന വാങ്ങലിന്‌ വിദേശ ഓപ്പറേറ്റർമാർ കാണിച്ച തിടുക്കവും താഴ്‌ന്ന റേഞ്ചിൽ നിന്നുള്ള സൂചികയുടെ മുന്നേറ്റത്തിന്‌ വേഗത പകർന്നു. സെൻസെക്‌സ്‌ 345 പോയിന്റും നിഫ്‌റ്റി സൂചിക 128 പോയിന്റും വർദ്ധിച്ചു.

ബോംബെ സെൻസെക്‌സ്‌ മുൻവാരത്തിലെ 59,463 ൽ നിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 58,795ലേയ്‌ക്ക്‌ വിൽപ്പന സമ്മർദ്ദത്തിൽ ഇടിഞ്ഞതോടെ മുൻ നിര ഓഹരികളിൽ ഓപ്പറേറ്റർമാർ കനത്ത നിക്ഷേപത്തിന്‌ തയ്യാറായി. ഇതിനിടയിൽ അദാനി‐ഹിൻഡെൻബർഗ്‌ വിഷയത്തിൽ വിദഗ്‌ദ സമതിയെ സുപ്രീം കോടതി നിയോഗിച്ച വിവരം വിപണിയിൽ അനുകുലതരംഗം സൃഷ്‌ടിച്ചു.

ഓഹരി വിപണിയിലെ നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നിയന്ത്രണ സംവിധനങ്ങൾ നിരീക്ഷിക്കാൻ ആറംഗസമതിയെയാണ്‌ സുപ്രീം കോടതി നിയോഗിച്ചത്‌. അദാനി ഗ്രൂപ്പിനെതിരെ ഹിൻഡെൻബർഗ്‌ പുറത്തുവിട്ട ആരോപണങ്ങളുടെ ചുവട്‌ പിടിച്ച്‌ കോടികണക്കിന്‌ രൂപയുടെ മൂല്യ തകർച്ചയാണ്‌ ഇന്ത്യൻ മാർക്കറ്റിന്‌ സംഭവിച്ചത്‌. വാർത്ത പുറത്തുവന്ന്‌ മൂന്നാഴ്‌ച്ച പിന്നിടുമ്പോഴും തളർച്ചയിൽ നിന്നും തിരിച്ചു വരവ്‌ കാഴ്‌ച്ചവെക്കാൻ സൂചികയ്‌ക്കായില്ല.

വാരാന്ത്യം 59,808 പോയിൻറ്റിൽ നിലകൊള്ളുന്ന ബോംബെ സെൻസെക്‌സ്‌ ഈ വാരം 60,251 ലേയ്‌ക്ക്‌ ഉയരാനുള്ള ശ്രമം വിജയം കണ്ടാൽ രംഗത്ത്‌ നിന്ന്‌ അകന്ന്‌ നിൽക്കുന്ന പ്രദേശിക ഇടപാടുകാർ പുതിയ ബയ്യിങിന്‌ നീക്കം നടത്തും. അവരെ ആകർഷിക്കാൻ വിദേശ ഓപ്പറേറ്റർമാർ അനുകൂല നീക്കം നടത്തിയാൽ കുതിപ്പ്‌ 60,700 റേഞ്ചിലേയ്‌ക്ക്‌ നീളാം. എന്നാൽ ആദ്യ പ്രതിരോധം തകർക്കാനുള്ള കരുത്ത്‌ വിപണിക്ക്‌ ലഭിക്കാതെ വന്നാൽ സ്വാഭാവികമായും സൂചിക 59,080 ലേയ്‌ക്ക്‌ സാങ്കേതിക തിരുത്തൽ കാഴ്‌ച്ചവെക്കാം.

നിഫ്‌റ്റി സൂചിക മുൻവാരത്തിലെ 17,465 പോയിൻറ്റിൽ നിന്നും 17,255 ലേയ്‌ക്ക്‌ താഴ്‌ന്നതിനിടയിലെ ഫണ്ട്‌ ബയ്യിങ്‌ സൂചിക17,644 പോയിൻറ്‌ വരെ കൈപിടിച്ച്‌ ഉയർത്തിയെങ്കിലും വ്യാപാരാന്ത്യം വിപണി 17,594 ലാണ്‌. 17,600 മുകളിൽ ക്ലോസിങിൽ ഇടം പിടിക്കാനാവാഞ്ഞത്‌ ദുർബലാവസ്ഥയ്‌ക്ക്‌ ഇടയാക്കാം. അതുകൊണ്ട്‌ ‌ തന്നെ തിങ്കളാഴ്‌ച്ച ഇടപാടുകളുടെ തുടക്കത്തിൽ സൂചിക തളർച്ചയിലേയ്‌ക്ക്‌ വഴുതാമെങ്കിലും 17,350 ലെ സപ്പോർട്ട്‌ നിലനിർത്തി തിരിച്ചുവരവ്‌ നടത്താം. ബുൾ ഇടപാടുകാരുടെ ആത്‌മവിശ്വാസം തിരിച്ചു പിടിക്കാനായാൽ 17,700-17,890 റേഞ്ചിലേയ്‌ക്ക്‌ സൂചിക മികവ്‌ കാണിക്കാം.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 82.75 ൽ നിന്നും 81.65 ലേയ്‌ക്ക്‌ ശക്തിപ്രാപിച്ചശേഷം വാരാന്ത്യം 81.97 ലാണ്‌. ഇതിനിടയിൽ വിദേശ നാണയ കരുതൽ ശേഖരത്തിലെ ഇടിവ്‌ രുക്ഷമാക്കുന്നു. ഫെബ്രുവരി 24 അവസാനിച്ച വാരം കരുതൽ ധനത്തിൽ 33 കോടി ഡോളറിൻറ ഇടിവുണ്ടായി.

ഡിസംബറിന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന തലത്തിലേയ്‌ക്കാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌. പിന്നിട്ട ഒരു മാസത്തിൽ 1580 കോടി ഡോളർ കുറഞ്ഞു. അദാനി വിഷയത്തിൽ വിദേശ ഓപ്പറേറ്റർമാർ രാജ്യത്ത്‌ നിന്ന്‌ വൻതോതിൽ പണം പിൻവലിക്കുന്നതിനാൽ ഡോളറിന്‌ അതിശക്തമായ ഡിമാന്റാണ് അനുഭവപ്പെടുന്നത്‌. ഇത്‌ രൂപയുടെ മൂല്യം തകർച്ചയ്‌ക്ക്‌ ഇടയാക്കുന്നത്‌ തടയാൻ ആർ.ബി.ഐ പൊതുമേഖല ബാങ്കുകൾ വഴി കരുതൽ ശേഖരത്തിലുള്ള ഡോളർ വിറ്റഴിച്ച്‌ രൂപയുടെ മുഖം മിനുക്കുകയാണ്‌.

അടുത്ത മാസം റിസർവ്‌ ബാങ്ക്‌ വായ്‌പ് അവലോകനയോഗം ചേരും. നാണയപ്പെരുപ്പം പിടിച്ചു നിർത്താൻ പറ്റാത്ത സാഹചര്യത്തിൽ പലിശ നിരക്കിൽ വീണ്ടും വർധന വരുത്താൻ കേന്ദ്ര ബാങ്ക്‌ നിർബന്ധിതമാവും. പ്രത്യേകിച്ച്‌ പാചകവാതക വിലയിൽ വരുത്തിയ കുത്തനെയുള്ള വർധന വിരൽ ചുണ്ടുന്നത്‌ നാണയപെരുപ്പം ഉയരങ്ങളിലേയ്‌ക്ക്‌ നീങ്ങുമെന്നാണ്‌. ന്യൂയോർക്കിൽ സ്വർണം കാഴ്‌ച്ചവെച്ച തിരിച്ചു വരവിനിടയിൽ ഓപ്പറേറ്റർമാർ വിൽപ്പനകൾ തിരിച്ചു പിടിക്കാൻ നടത്തിയ ശ്രമം മഞ്ഞലോഹത്തെ 1811 ഡോളറിൽ നിന്നും 1857 ഡോളറിലേയ്‌ക്ക്‌ ഉയർത്തി.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT