ആഗോളവിപണിയിലെ ബുൾതരംഗത്തിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യൻ ഓഹരിവിപണി

കൊച്ചി: ആഗോള ഓഹരി വിപണികളിൽ വാരാവസാനം അലയടിച്ച ബുൾ തരംഗം ഇന്ത്യൻ ഇൻഡക്‌സുകൾക്ക്‌ പുതുജീവൻ പകരുമെന്ന വിശ്വാസത്തിൽ ഇടപാടുകാർ. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ എല്ലാ ദിവസവും നിക്ഷേപത്തിന്‌ ഉത്സാഹിച്ചെങ്കിലും വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ വിൽപ്പനക്കാരായത്‌ രൂപയുടെ മൂല്യ തകർച്ച രൂക്ഷമാക്കുന്നു. പിന്നിട്ടവാരം ബോംബെ സെൻസെക്‌സ്‌ 271 പോയിൻറ്റും നിഫ്‌റ്റി സൂചിക 128 പോയിൻറ്റും നഷ്‌ടത്തിലാണ്‌.

കോർപ്പറേറ്റ്‌ മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ വരവ്‌ മുന്നിലുള്ള ആഴ്‌ച്ചകളിൽ വിപണിയുടെ ഗതിവിഗതികൾ നിയന്ത്രിക്കും. വാരാന്ത്യം ഐ റ്റി ഭീമനായ ഇൻഫോസീസ്‌ ടെക്‌നോളജി പുറത്തുവിട്ട തിളക്കമാർന്ന പ്രവർത്തന ഫലം വിപണിയെ അടിമുടി സജീവമാക്കി.

ഇൻഫോസിസ്‌ ഓഹരി വില 3.82 ശതമാനം നേട്ടത്തിലുടെ വെളളിയാഴ്‌ച്ച 1474 രൂപയായി ഉയർന്നു. ഇൻഫോസിസ് മൂന്ന്‌ മാസകാലയളവിൽ പ്രതീക്ഷിച്ചതിലും മികച്ചതായി 11 ശതമാനം വർധന രേഖപ്പെടുത്തി അറ്റാദായം 6021 കോടി രൂപയിലെത്തി. കമ്പനിയുടെ വിപണി മൂലധനം 6.20 ലക്ഷം കോടി രൂപയായി കയറി.

മുൻ നിര ഐ.ടി ഓഹരിയായ എച്ച്‌.സി.എൽ ടെക്‌, ടി.സി.എസ്‌ ഓഹരി വിലകൾ ഉയർന്നു. ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌.ഡി എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, കൊടക് മഹീന്ദ്ര ബാങ്ക്‌, സൺ ഫാർമ്മ തുടങ്ങിവയിൽ വാങ്ങൽ താൽപര്യം ശക്തമായിരുന്നു.

അതേ സമയം ഫണ്ടുകളുടെ വിൽപ്പനയും ലാഭമെടുപ്പും മൂലം എസ്‌.ബി.ഐ, ഇൻഡസ്‌ ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എയർടെൽ, ടാറ്റാ സ്‌റ്റീൽ, ഡോ റെഡീസ്‌, എച്ച്‌.യു.എൽ, എം ആൻറ്‌ എം, മാരുതി ഓഹരി വിലകൾ താഴ്‌ന്നു.

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ തകർച്ചയ്‌ക്ക്‌ തടയിടാൻ കേന്ദ്ര ബാങ്ക്‌ കിണഞ്ഞു ശ്രമിക്കുന്നു. പിന്നിട്ടവാരം പല ദിവസങ്ങളിലും ക്ലോസിങ്‌ വേളയിൽ രൂപ 82.30 റേഞ്ചിലെ ചുറ്റിപറ്റിയാണ്‌ നിലകൊണ്ടത്‌. ഒരു വേള രൂപ 82.62 ലേയ്‌ക്കും ദുർബലമായിരുന്നു.

ദീപാവലി വേള വരെ കരുതൽ ശേഖരത്തിൽ നിന്നും കൂടുതൽ ഡോളർ ഇറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ധനമന്ത്രാലയം മുതിരാം. വിദേശനാണ്യ കരുതൽ ശേഖരം ഒമ്പത് ആഴ്‌ച്ചകളിലെ തുടർച്ചയായ ഇടിവിന്‌ ശേഷം ഒക്ടോബർ ആദ്യവാരം 204 മില്യൺ ഡോളർ ഉയർന്ന് 532.87 ബില്യൺ ഡോളറായി. രൂപയെ സർവകാല റെക്കോർഡ് താഴ്ച്ചയിൽ നിന്ന് ഉയർത്തിയെടുക്കാനുള്ള നീക്കത്തിലാണ്‌ ആർ ബി ഐ.

വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയിൽ നിലകൊണ്ട്‌ മൊത്തം 9941 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേ സമയം പുതിയ വാങ്ങലുകൾക്ക്‌ മത്സരിച്ച ആഭ്യന്തര ഫണ്ടുകൾ ഈ അവസരത്തിൽ 7030 കോടിയുടെ നിക്ഷേപം നടത്തി.

സെൻസെക്‌സ്‌ 58,191 ൽ നിന്നും മുൻവാരം സൂചിപ്പിച്ച 57,115 ലെ ആദ്യ സപ്പോർട്ട്‌ അൽപ്പ നേരത്തേക്ക് നഷ്‌ടപ്പെടുത്തി സൂചിക 57,057 ലേയ്‌ക്ക്‌ തളർന്നങ്കിലും വാരാവസാനത്തിലെ ശക്തമായ തിരിച്ചു വരവിൽ 57,919 പോയിൻറ്റിലാണ്‌. ഈവാരം സെൻസക്‌സിന്‌ 57,170 ലും 56,420 പോയിന്റിലും താങ്ങ്‌ പ്രതീക്ഷിക്കാം. കോർപ്പറേറ്റ്‌ മേഖലയിൽ നിന്നുള്ള അനുകൂല വാർത്തകൾക്ക്‌ സെൻസെക്‌സിനെ 58,550‐59,180 റേഞ്ചിലേയ്‌ക്ക്‌ കൈപിടിച്ച്‌ ഉയർത്താനാവും.

നിഫ്‌റ്റി 16,964‐17,348 റേഞ്ചിൽ പിന്നിട്ടവാരം കയറി ഇറങ്ങി. വാരാന്ത്യക്ലോസിങിൽ 17,185 പോയിന്റിൽ നിലകൊള്ളന്ന സൂചികയ്‌ക്ക്‌ ഈ വാരം ആദ്യ പ്രതിരോധം 17,370 പോയിൻറ്റിലാണ്‌, ഇത്‌ മറികടന്നാൽ വിപണി 17,550 റേഞ്ചിലേയ്‌ക്ക്‌ ദീപാവലി വേളയിൽ ചുവടുവെക്കാം, സൂചികയുടെ താങ്ങ്‌ 16,980‐16,780 പോയിന്റിലാണ്‌.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT