മുംബൈ: കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ വൻ നഷ്ടം. സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് ഉൾപ്പടെ ഉയർത്തിയത് വിപണികളെ നെഗറ്റീവായി സ്വാധീനിച്ചു. ഇതോടെ കടുത്ത വിൽപന സമ്മർദമാണ് വിപണികളിൽ ഉടലെടുത്തത്.
ബോംബെ സൂചിക സെൻസെക്സിൽ 1000 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയത്. 81,335 പോയിന്റിലേക്കാണ് ബജറ്റവതരണം പൂർത്തിയാക്കിയ ഉടൻ സെൻസെക്സ് ഇടിഞ്ഞത്. നിഫ്റ്റിയിലും 330 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ആറ് ലക്ഷം കോടി ഇടിഞ്ഞു. ഇതോടെ ബി.എസ്.ഇയിലെ കമ്പനികളുടെ വിപണിമൂല്യം 453.87 ലക്ഷം കോടിയായി കുറഞ്ഞു.
ഭാരത് ഇലക്ട്രോണിക്സിനാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. 6.50 ശതമാനം നഷ്ടമാണ് കമ്പനിക്കുണ്ടായത്. എസ്.ബി.ഐക്ക് 3.38 ശതമാനം നഷ്ടമുണ്ടായി. എൻ.ടി.പി.സിക്ക് 3.06 ശതമാനും എച്ച്.സി.എല്ലിന് 2.91 ശതമാനും നഷ്ടമുണ്ടായി. സൺ ഫാർമയും ടാറ്റ കൺസൾട്ടൻസി സർവീസും മാത്രമാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.
കേന്ദ്രബജറ്റിൽ സെക്യൂരിറ്റി ട്രാൻസാക്ഷൻ നികുതി 0.02 ശതമാനത്തിൽ നിന്നും 0.5 ശതമാനമായാണ് ഉയർത്തിയത്. ഓപ്ഷൻസ് പ്രീമിയത്തിനുള്ള നികുതി 0.10 ശതമാനത്തിൽ നിന്ന് 0.15 ശതമാനമാക്കി ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.