വിലക്കയറ്റം തടയാൻ നടപടി:10 ദിവസത്തിനുള്ളിൽ 17 നഗരങ്ങളിൽ 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർ

ന്യൂഡൽഹി: വർധിച്ചുവരുന്ന സവാള വില നിയന്ത്രിക്കുന്നതിനായി ആവിഷ്കരിച്ച സബ്‌സിഡി നിരക്കിലുള്ള വിൽപ്പനയിലൂടെ ആദ്യ 10 ദിവസത്തിനുള്ളിൽ 17 നഗരങ്ങളിലായി ഏകദേശം 4,000 ടൺ ബഫർ സ്റ്റോക്ക് സവാള സർക്കാർ വിറ്റഴിച്ചതായി ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ അറിയിച്ചു.

നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവ വഴി കേന്ദ്ര സർക്കാറിന് 2026ലേക്ക് 1.21 ലക്ഷം ടൺ സവാള ബഫർ സ്റ്റോക്കുണ്ട്. 'കന്ദ എക്സ്പ്രസ്' എന്ന പ്രത്യേക ട്രെയിൻ സർവീസ് വഴിയോ ട്രക്കുകൾ വഴിയോ ആണ് എജൻസികൾ ഉത്പാദന സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ഉപഭോഗമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കിലോയ്ക്ക് 35 രൂപ എന്ന സബ്‌സിഡി നിരക്കിലാണ് സവാള വിൽക്കുന്നത്. ഇതുവരെ 17 നഗരങ്ങളിലായി ഏകദേശം 4,000 ടൺ ബഫർ സവാള വിറ്റഴിച്ചുവെന്ന്  ഖാരെ പറഞ്ഞു.

കന്ദ എക്സ്പ്രസ് വഴി വലിയ തോതിലുള്ള സവാള ശേഖരം ഡൽഹിയിലും ചെന്നൈയിലും ഇതിനകം എത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഗുവാഹത്തിയിലേക്ക് അയക്കാനായി മൂന്നാമത്തെ ഗുഡ്സ് ട്രെയിനിൽ ചരക്കുകൾ കയറ്റുകയാണെന്നും ഖാരെ കൂട്ടിച്ചേർത്തു. വർഷാവസാനം വിപണിയിലിറക്കാൻ സാധാരണയായി സംഭരിക്കാറുള്ള റാബി സവാള വിളവെടുപ്പിന് മഴ കാരണം നേരിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഖാരെ പറഞ്ഞു.

ഫെഡറേഷൻ മാത്രം ഇതുവരെ 1,500 ടൺ ബഫർ സവാള വിറ്റഴിച്ചു എന്നാണ് എൻ.സി.സി.എഫ് മാനേജിങ് ഡയറക്ടർ അനിസ് ജോസഫ് ചന്ദ്ര വ്യക്തമാക്കിയത്. പല സംസ്ഥാന സർക്കാറുകളും ഈ പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എൻ.സി.സി.എഫിന്‍റെ സ്റ്റോറുകൾ, മൊബൈൽ വാനുകൾ, സഹകരണ സംഘങ്ങൾ, തദ്ദേശ ഭരണകൂടങ്ങൾ കണ്ടെത്തുന്ന മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി സവാള വിൽക്കാൻ ചില സംസ്ഥാനങ്ങളുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും ഖാരെ അറിയിച്ചു.

ഡൽഹി-എ.ൻ.സി.ആർ, തമിഴ്‌നാട്, ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ, പഞ്ചാബ്, ഒഡിഷ തുടങ്ങി മറ്റ് ചില സംസ്ഥാനങ്ങളിലും എൻ.സി.സി.എഫിന്‍റെ ചില്ലറ വിൽപ്പന നിലവിൽ പുരോഗമിക്കുന്നുണ്ട്. സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനാണ് ഈ സംസ്ഥാനങ്ങളിലേക്ക് സവാള തരംതിരിക്കുന്നതും പാക്ക് ചെയ്യുന്നതും എത്തിക്കുന്നതും കൈകാര്യം ചെയ്യുന്നത്.

ആഗസ്റ്റ് 28ന് സബ്‌സിഡി വിൽപ്പന ആരംഭിച്ചപ്പോൾ സവാളയുടെ ശരാശരി അഖിലേന്ത്യാ ചില്ലറ വില കിലോക്ക് 48.5 രൂപയായിരുന്നെങ്കിൽ ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കനുസരിച്ച് അത് നിലവിൽ 50.79 രൂപയായി ഉയർന്നിട്ടുണ്ട്. സെപ്റ്റംബർ 5ലെ കണക്കനുസരിച്ച് ഡൽഹിയിൽ കിലോക്ക് 58 രൂപ, മുംബൈയിൽ 53 രൂപ, ചെന്നൈയിൽ 63 രൂപ, റാഞ്ചിയിൽ 40 രൂപ എന്നിങ്ങനെയായിരുന്നു ചില്ലറ വിൽപ്പന വില. അതേസമയം ശരാശരി മൊത്തവ്യാപാര വില കിലോയ്ക്ക് 42.79 രൂപയായിരുന്നു.

പുതിയ ഖരീഫ് സവാള വിളവെടുപ്പിന്റെ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഒക്ടോബർ പകുതിയോടെ പുതിയ സവാള വിപണിയിലെത്തുന്നതോടെ വിതരണ സമ്മർദ്ദം കുറയുകയും വിലയിൽ കൂടുതൽ ആശ്വാസം ലഭിക്കുകയും ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Tags:    
News Summary - government action to control onion price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.