കൊച്ചി: അന്താരാഷ്ട്ര വിപണിക്കൊപ്പം സംസ്ഥാനത്തും സ്വർണവില കുതിച്ചുയരുന്നു. ഒറ്റദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി വീണ്ടും സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില.
ലോകവിപണിയിൽ കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ വർധനയാണ് സ്വർണത്തിന്റെ ഭാവി വില ഉയർന്നത്.
വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കുന്ന രീതിയിലുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ട്രംപിന്റെ നീക്കത്തിന് മറുപടിയായി ചൈന ഇന്ന് യു.എസിന് മേൽ അധിക തീരുവ ചുമത്തിയിരുന്നു. ഇത് മൂലം സുരക്ഷിത നിക്ഷേപമായ സ്വർണമാണ് കൂടുതൽ പേരും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത് വിലയെ സ്വാധീനിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസം സ്വർണവില റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് പവൻ വില സർവകാല റെക്കോഡിൽ എത്തിയത്.
ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തിൽ ആദ്യമാണ്. ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവൻവില ആദ്യമായി 60,000 കടന്നത്. തുടർന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവൻ വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.