കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വർധിക്കുന്നത്. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. 11,295 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 880 രൂപയുടെ വർധനയാണ് ഉണ്ടായത്. 90,360 രൂപയായാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കൂടി 9295 രൂപയായി വർധിച്ചു. 14 കാരറ്റിന്റേത് 7240 രൂപയായി വർധിച്ചു. വെള്ളിയുടെ വിലയിൽ മാറ്റമില്ല.
ആഗോളവിപണിയിലും സ്വർണവില വർധിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് സ്വർണവില 4050 ഡോളറായി ഉയർന്നു. ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യതയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ഇതിനൊപ്പം യു.എസ് ഷട്ട്ഡൗണും സ്വർണവിലയെ സ്വാധീനിക്കും. യു.എസിൽ ഷട്ട്ഡൗൺ തീർന്ന് സമ്പദ്‍വ്യവസ്ഥ സാധാരണനിലയിലേക്ക് എത്തിയാൽ അത് സ്വർണത്തിന് തിരിച്ചടിയാകും. അപ്പോഴും ഡിസംബറിലെ ഫെഡറൽ റിസർവ് പലിശനിരക്ക് പ്രഖ്യാപനം വലിയ രീതിയിൽ സ്വർണവിലയെ സ്വാധീനിക്കും.
വെള്ളിയാഴ്ച സ്വർണവിലയിൽ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 17ന് 97,360 രൂപയെന്ന റെക്കോഡ് നിരക്കിലേക്ക് എത്തിയ ശേഷം വിലകുറഞ്ഞെങ്കിലും 90,000 രൂപയെ ചുറ്റിപ്പറ്റി ഏറിയും കുറഞ്ഞും തുടരുകയിരുന്നു. വെള്ളിയാഴ്ചക്ക് ശേഷം രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമുണ്ടാവില്ല.
കഴിഞ്ഞ 15 വർഷത്തെ വിലനിലവാരങ്ങൾ പരിശോധിച്ചാൽ ഒക്ടോബർ മാസത്തോടെ വില കുറയുകയും അതിനുശേഷം നവംബർ മുതൽ ഫെബ്രുവരി വരെ ഏകദേശം 10 -20%. വരെ ഉയരുന്ന കാഴ്ചയുമാണ് കണ്ടുവരുന്നതെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. ഇതുപ്രകാരം ഫെബ്രുവരി മാസത്തോടു കൂടി ട്രോയ് ഔൺസിന് 4300- 4500 അല്ലെങ്കിൽ അതിനു മുകളിലേക്ക് ഉയരാനാണ് സാധ്യതയെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.